ദില്ലി സർവകലാശാലയിൽ ഹിന്ദി പഠനം നിർബന്ധമാക്കുന്നതിന് എതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ

ദില്ലി: ബിരുദം പൂർത്തിയാക്കാൻ ഹിന്ദി പഠനം നിർബന്ധമാക്കുന്നതിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. ദില്ലി സർവകലാശാലയിലാണ് പ്രതിഷേധം. ഒന്നാം വർഷത്തിലെ നിർബന്ധിത കോഴ്സിൽ ഐച്ഛിക വിഷയങ്ങൾ ഹിന്ദിയും സംസ്കൃതവും മാത്രമായി ചുരുക്കിയതിനെതിരെയാണ് പ്രതിഷേധം. എസ്എഫ്ഐ അടക്കമുള്ള വിദ്യാർത്ഥി സംഘടനകൾ അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ട്. പിൻവലിച്ചില്ലെങ്കിൽ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനം.

കഴിഞ്ഞ വർഷം വരെ ഇംഗ്ലീഷ്, ഹിന്ദി, പരിസ്ഥിതി ശാസ്ത്രം, സംസ്കൃതം എന്നിവയായിരുന്നു ഐച്ഛിക വിഷയങ്ങൾ. ഈ വർഷം മുതൽ ഇംഗ്ലീഷും പരിസ്ഥിതി ശാസ്ത്രവും ഇതിൽ നിന്നും നീക്കി. ഹിന്ദിയോ സംസ്കൃതമോ പഠിക്കാതെ ബിരുദം പൂർത്തിയാക്കാനാകില്ല. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് നൈപുണ്യ വികസനം ലക്ഷ്യമിട്ട് ദില്ലി സർവകലാശാല 2018 മുതൽ സിലബസിൽ ഉൾപ്പെടുത്തിയ നിർബന്ധിത കോഴ്സാണ് എബിലിറ്റി എന്‍ഹാന്‍സ്മെന്റ് കമ്പല്‍സറി കോഴ്സ് ( എഇസിസി).

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമാണ് ഈ മാറ്റമെന്ന് സർവകലാശാലയുടെ വിശദീകരണം. എന്നാൽ മുൻ വർഷങ്ങളിലും ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള പ്രവണതകൾ കണ്ടിട്ടുണ്ടെന്ന് വിദ്യാർത്ഥികൾ പറയുന്നു. ഒന്നു മുതൽ എട്ട് വരെ ഹിന്ദി പഠിക്കാത്തവർ പ്രത്യേക പരീക്ഷ പാസാകണമെന്ന് സർവകലാശാലയ്ക്ക് കീഴിലെ പല കോളേജുകളും നിബന്ധന വെച്ചിരുന്നു. അതിൻന്റെ തുടർച്ചയാണ് സിലബസിലെ ഈ മാറ്റവുമെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.

Top