കോപ്പിയടിക്കുമെന്ന ആശങ്ക; അള്‍ജീരിയയില്‍ രണ്ട് മണിക്കൂര്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

COMPUTER

അള്‍ജിയേഴ്‌സ്: വിദ്യാര്‍ഥികള്‍ കോപ്പിയടിക്കുമെന്ന ആശങ്കയില്‍ അള്‍ജീരിയയില്‍ ഇന്റര്‍നെറ്റ് സംവിധാനം മുഴുവന്‍ വിച്ഛേദിച്ചു. ഹൈസ്‌കൂള്‍ ഡിപ്ലോമ പരീക്ഷയിലാണ് വിദ്യാര്‍ഥികളുടെ കോപ്പിയടി തടയാന്‍ അധികൃതര്‍ ഇത്തരത്തിലൊരു നീക്കം നടത്തിയത്.

പരീക്ഷ നടക്കുന്ന രണ്ട് മണിക്കൂര്‍ സമയത്തേക്കാണ് മൊബൈല്‍ ഫോണില്‍ ഉള്‍പ്പെടെയുള്ള മൊബൈല്‍ സംവിധാനങ്ങള്‍ തടസപ്പെടുത്തിയത്. രാജ്യത്ത് 7,00,000 കുട്ടികളാണ് പരീക്ഷയെഴുതിയത്. പരീക്ഷ അവസാനിക്കുന്ന തിങ്കളാഴ്ച വരെയുള്ള ദിവസങ്ങളില്‍ ഈ സംവിധാനം തുടരുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇന്റര്‍നെറ്റ് സംവിധാനം വിച്ഛേദിച്ചതെന്ന് അള്‍ജിയേഴ്‌സ് ടെലികോം കമ്പനി അറിയിച്ചു. അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചെന്ന് ഉറപ്പുവരുത്താന്‍ ഓപ്പറേറ്റര്‍മാര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ടെന്ന് ടെലികോം അസോസിയേഷന്‍ പ്രസിഡന്റ് അലി കാലനെ അറിയിച്ചു.

2016ല്‍ നടന്ന പരീക്ഷയില്‍ വ്യാപകമായി കോപ്പിയടി നടന്നിരുന്നു. പരീക്ഷ ആരംഭിച്ചയുടന്‍ തന്നെ ചോദ്യക്കടലാസുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്റര്‍നെറ്റ് സംവിധാനം തടസപെടുത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Top