ഹോപ്പ് പദ്ധതിക്ക് കീഴില്‍ മികച്ച വിജയം കരസ്ഥമാക്കി വിദ്യാര്‍ത്ഥികള്‍

കൊച്ചി: കേരളാ പോലീസും വിവിധ സര്‍ക്കാര്‍ ഏജന്‍സികളും മിഷന്‍ ബെറ്റര്‍ ടുമോറോ -നന്മയും സംയുക്തമായി നടപ്പിലാക്കുന്ന നൂതന പദ്ധതിയാണ് ഹോപ്പ്. സാമൂഹിക വെല്ലുവിളികളാലോ സ്വഭാവ-വൈകാരിക-പഠന പ്രയാസങ്ങളാലോ പൊതുപരീക്ഷയില്‍ സംഭവിക്കുന്ന തോല്‍വി കാരണമോ ഹൈസ്‌കൂള്‍ -ഹയര്‍ സെക്കന്ററി വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് പഠനം ഉപേക്ഷിക്കേണ്ടി വരുന്ന കുട്ടികള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പാക്കുക, തുടര്‍ പഠനം സാധ്യമാക്കുക, ആത്മാഭിമാനത്തോടെ ജീവിക്കാന്‍ പ്രാപ്തമാക്കുന്ന തൊഴില്‍പരമായ നിപുണതകള്‍ സ്വായത്തമാക്കാന്‍ സഹായിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

പദ്ധതിയുടെ ഭാഗമാകുന്ന കുട്ടികളുടെ പെരുമാറ്റദൂഷ്യങ്ങള്‍, വൈകാരിക പ്രശ്‌നങ്ങള്‍, ആത്മഹത്യാ ചിന്തകള്‍ തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു ശാസ്ത്രീയ ഇടപെടലുകളും ഹോപ്പ് സംഘടിപ്പിക്കുന്നു. ഹോപ്പ് പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം 19 പോലീസ് ജില്ലകളില്‍ നിന്ന് 394 കുട്ടികള്‍ എസ്എസ്എല്‍സി ബോര്‍ഡ് പരീക്ഷയ്ക്ക് ഹാജരായി. ഇതില്‍ 365 കുട്ടികള്‍ പരീക്ഷയില്‍ വിജയിച്ചു ഉന്നത പഠനത്തിന് യോഗ്യത നേടി. വിദഗ്ധര്‍ വികസിപ്പിച്ചെടുത്ത ഹോപ്പ് മാനുവലിനെ അടിസ്ഥാനമാക്കി ഹോപ്പ് സെന്ററുകളിലെ തിരഞ്ഞെടുത്ത അധ്യാപകരുടെ മേല്‍നോട്ടത്തിലാണ് കുട്ടികള്‍ക്കുള്ള പരിശീലന പരിപാടികള്‍ അരങ്ങേറിയത്.

COVID-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗപ്പെടുത്തിയാണ് അധ്യാപന-പഠന സെഷനുകള്‍ സംഘടിപ്പിച്ചത്. വായന, എഴുത്ത്, ഗണിതം തുടങ്ങിയ പഠന നൈപുണ്യങ്ങള്‍, ശാസ്ത്രം, ഭാഷാ അഭിരുചി, 21-ാം നൂറ്റാണ്ടിന്റെ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തി മുന്നേറാനുള്ള കഴിവ് തുടങ്ങിയ മേഖലകളാണ് ഹോപ്പ് പരിശീലനത്തില്‍ ശ്രദ്ധയൂന്നുന്നത്. ജീവിതം ഉയര്‍ച്ച താഴ്ചകളും വിജയങ്ങളും പരാജയങ്ങളും നിറഞ്ഞതാണെന്നും താല്‍ക്കാലിക പരാജയങ്ങള്‍ ശരിയായി ആത്മപരിശോധന നടത്തി തിരുത്തുകയാണെങ്കില്‍ പരാജയങ്ങളെ മഹത്തായ വിജയങ്ങളാക്കി മാറ്റാം എന്നതാണ് ഹോപ്പ് മുന്നോട്ടു വെക്കുന്ന ആശയം.

വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നിന്ന് ചെറുപ്പത്തിലേ പുറത്താകുന്ന കുട്ടികള്‍ ചിലരെങ്കിലും പിന്നീട് ചെന്നെത്തുന്നത് സാമൂഹ്യ വിരുദ്ധ ശക്തികളുടെ വലയങ്ങളില്‍ ആണ്. പ്രത്യാശയുടെയും പുനരുജ്ജീവനത്തിന്റെയും പാതയില്‍ ഈ കുട്ടികളെ മുന്നോട്ട് കൊണ്ടുപോകാനായാല്‍ അവരെ സമൂഹത്തിന്റെ മുതല്‍ കൂട്ടാക്കി മാറ്റാനാകുമെന്ന് ഹോപ്പിന്റെ ഇടപെടലുകള്‍ തെളിയിക്കുന്നു. 2500 ഓളം കുട്ടികള്‍ നാളിതുവരെ ഹോപ്പിലൂടെ വിജയം കൈവരിച്ചിട്ടുണ്ട്. ഹോപ്പ് കൂടുതല്‍ ഫലപ്രദമായി മുഴുവന്‍ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ തെയ്യാറെടുക്കുകയാണ് പദ്ധതിയുടെ സംഘാടകര്‍. ഇതിനായി എല്ലാ ജില്ലകളിലും പ്രത്യേക പരിശീലനം ലഭിച്ച പരിശീലകരുടെ ടീം രൂപീകരിക്കും.

വിവിധ നൈപുണ്യ വികസന ഏജന്‍സികളുടെ സഹായത്തോടെ കുട്ടികള്‍ക്ക് തൊഴില്‍ നൈപുണ്യം നല്‍കുന്നതിനുള്ള നടപടികളും സ്വീകരിക്കും. യുനെസ്‌കോ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ 47 ദശലക്ഷം കുട്ടികള്‍ പത്താം ക്ലാസ്സ് യെത്തുന്നതിനു മുന്‍പ് പഠനം അവസാനിപ്പിക്കുന്ന എന്ന വസ്തുതയുടെ അടിസ്ഥാനത്തില്‍ മിഷന്‍ ബെറ്റര്‍ ടുമോറോയുടെ നേതൃത്വത്തില്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് കൂടി വിപുലീകരിക്കാന്‍ ഉദ്ദേശമുണ്ട്.

Top