ഹരിയാനയിൽ കോളേജ് ക്യാന്റീനിൽ വിദ്യാർത്ഥിയെ സഹപാഠികൾ കുത്തി കൊന്നു

കുരുക്ഷേത്ര: ഹരിയാനയിൽ കോളേജ് ക്യാന്റീനിൽ വിദ്യാർത്ഥിയെ കുത്തി കൊന്നു. ഹരിയാനയിലെ ഭഗവാൻ പരശുറാം കോളേജിലാണ് സംഭവം. ബിഎ രണ്ടാം വർഷ വിദ്യാർത്ഥിയായ ശിവം എന്ന യുവാവിനെയാണ് സഹപാഠികള്‍ കൊലപ്പെടുത്തിയത്. രണ്ട് സംഘങ്ങൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ ഒളിവിലാണെന്നും കുറ്റക്കാർക്കായി തെരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് വ്യക്തമാക്കി.

ബുധനാഴ്ച വൈകിട്ടാണ് കൊലപാതകം നടന്നത്. അർബൻ എസ്റ്റേറ്റിലെ സെക്ടർ -5 ൽ സ്ഥിതി ചെയ്യുന്ന കോളേജിലെ ക്യാന്റീനിൽ വിദ്യാർത്ഥികള്‍ തമ്മിൽ വാക്കേറ്റമുണ്ടായതോടെയാണ് സംഭവങ്ങളുടെ തുടക്കം. എഫ്ഐആറിൽ പറയുന്നത് ഇങ്ങനെ : ജിന്ദ് ജില്ലയിലെ ബറോളി ഗ്രാമവാസിയായ ശിവം വൈകിട്ടോടെ തന്റെ സുഹൃത്തുക്കളുമായി കോളേജ് ക്യാന്റീനിലെത്തി. അതേസമയം മറ്റൊരു സംഘവും അവിടെയെത്തി. അതിലൊരാള്‍ ശിവത്തിന്റെ സുഹൃത്തിനെ അസഭ്യം വിളിച്ചു. ഇതിനെ എതിർത്ത് ശിവം രംഗത്ത് വന്നതോടെ ഇരുകൂട്ടരും തമ്മിൽ തർക്കമുടലെടുത്തു.

വാക്കേറ്റം കൈയ്യാങ്കളിയിലേക്കെത്തിയതോടെ എതിർ സംഘത്തിലെ വിദ്യാർത്ഥികളിലൊരാള്‍ കത്തികൊണ്ട് ശിവത്തെ കുത്തി വീഴ്ത്തുകയായിരുന്നു. ശിവം കുത്തേറ്റ് താഴെ വീണതോടെ ആക്രമിച്ച മൂന്ന് പ്രതികൾ ബൈക്കിൽ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. പരിക്കേറ്റ ശിവത്തെ ഉടനെ തന്നെ സഹപാഠികള്‍ ചേർന്ന് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

വിവരമറിഞ്ഞ് പൊലീസ് കേളേജിലെത്തി അന്വേഷണം ആരംഭിച്ചു. കോളേജിലേയും ക്യാന്റീനിലേയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ആക്രമണത്തിന് പിന്നാലെ പ്രതികളായ മൂന്ന് വിദ്യാർത്ഥികൾ കോളേജ് പരിസരത്ത് നിന്ന് ബൈക്കിൽ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ ലഭിച്ചതായി എസ്ഐ ദിനേശ് കുമാർ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ടെന്നും പ്രതികള്‍ക്കായി തെരച്ചിൽ തുടരുകയാണെന്നും നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.

Top