പഠനത്തില്‍ പിന്നോക്കമായതിന് അമ്മുമ്മ വഴക്കിട്ടു; വിദ്യാര്‍ഥി ക്ലാസ് മുറിയില്‍ തൂങ്ങി മരിച്ചു

മങ്കൊമ്പ്: പഠനത്തില്‍ പിന്നോക്കമായതിന് അമ്മുമ്മ വഴക്കിട്ടതില്‍ മനംനൊന്ത് വിദ്യാര്‍ഥി പഠിക്കുന്ന സ്‌കൂളിലെ ക്ലാസ് മുറിക്കുള്ളില്‍ തൂങ്ങിമരിച്ചു. രാമങ്കരി ഗ്രാമപഞ്ചായത്ത് വേഴപ്ര കാപ്പില്‍ചേരി വീട്ടില്‍ ജീവന്‍(15) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി ഒന്‍പതോടെ കാവാലം ഗവ.ടെക്നിക്കല്‍ സ്‌കൂളിലെ ക്ലാസ് മുറിയിലാണ് വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.ടെക്നിക്കല്‍ സ്‌കൂളില്‍ പഠിക്കുന്ന ജീവന്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി മാതാവ് വിദ്യയുടെ കാവാലത്തെ കുടുംബവീട്ടില്‍ നിന്നാണ് പഠിക്കുന്നത്. തിങ്കളാഴ്ച ഓണപ്പരീക്ഷ ആരംഭിക്കാനിരിക്കെ അവധിദിവസമായ ഞായറാഴ്ച പകല്‍സമയങ്ങളില്‍ കളിക്കുവാനായി പോയ ജീവന്‍ വൈകുന്നേരത്തോടെയാണ് വീട്ടില്‍ തിരിച്ചെത്തിയത്. ഇതിനുശേഷം ടിവി കണ്ടുകൊണ്ടിരുന്ന വിദ്യാര്‍ഥിയെ പഠിക്കാത്തതിന്റെ പേരില്‍ അമ്മുമ്മ തങ്കച്ചി വഴക്കു പറഞ്ഞു. ഇതില്‍ പ്രകോപിതനായ ജീവന്‍ വീട്ടില്‍ നിന്നിറങ്ങിപ്പോയി.

കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് തങ്കച്ചി വിവരമറിയിച്ചതോടെ മാതാപിതാക്കളായ ഗിരീഷും, വിദ്യയും കാവാലത്തെ വീട്ടിലെത്തി. തുടര്‍ന്ന് പകല്‍ മുഴുവന്‍ തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. സ്‌കൂളിനടുത്തു വച്ചു ജീവനെ കണ്ടെന്ന നാട്ടുകാര്‍ പറഞ്ഞതനുസരിച്ച രാത്രി ഒന്‍പതോടെ സ്‌കൂളിലെത്തിയപ്പോഴാണ് വാതിലുകളില്ലാത്ത ക്ലാസ് മുറിയിലെ മേല്‍ക്കൂരയുടെ ഇരുമ്പു പൈപ്പില്‍ ഉടുത്തിരുന്ന മുണ്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Top