വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; അന്വേഷണത്തിന് പതിനൊന്നംഗ സംഘം

മലപ്പുറം: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത മോനവിഷമത്തില്‍ വളാഞ്ചേരിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കാന്‍ പതിനൊന്നംഗ അന്വേഷണ സംഘത്തെ നിയോഗിച്ചു. തിരൂര്‍ ഡിവൈഎസ്പി കെ സുരേഷ്ബാബുവിനാണ് അന്വേഷണച്ചുമതല. രണ്ട് വനിതാ പൊലീസുകാരും സംഘത്തിലുണ്ട്.

ദേവികയുടെ വീട്ടില്‍ ടെലിവിഷനും നെറ്റ്വര്‍ക്കും എത്തിക്കുമെന്ന് ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ പറഞ്ഞു. കൈക്കുഞ്ഞായ സഹോദരിക്ക് പോഷകാഹാരം ഉറപ്പുവരുത്തും. മലപ്പുറം ജില്ലയില്‍ ഓണ്‍ലൈന്‍ പഠന സംവിധാനം ഇല്ലാത്തവര്‍ക്ക് ഈ മാസം എട്ടിന് മുമ്പായി സൗകര്യം ഉറപ്പ് വരുത്തുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ദേവികയുടെ മരണത്തില്‍ മലപ്പുറം ഡിഡിഇ വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കോ സ്‌ക്കൂളിലെ അധ്യാപകര്‍ക്കോ വീഴ്ച് സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ക്ലാസ് അധ്യാപകന്‍ അനീഷ് പഠനത്തിന് സൗകര്യമുണ്ടോയെന്ന് വിദ്യാര്‍ത്ഥിനിയായ ദേവികയെ വിളിച്ച് അന്വേഷിച്ചിരുന്നു. അഞ്ചാം തിയ്യതിക്കകം സ്‌കൂളില്‍ സൗകര്യമുണ്ടാക്കാമെന്ന് വിദ്യാര്‍ത്ഥിനിയെ അറിയിച്ചിരുന്നെന്നും ഡിഡിഇയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

Top