വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ച സംഭവം ; ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ച സംഭവത്തില്‍ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.

ചോരയില്‍ കുളിച്ച നിലയിലാണ് രണ്ടുപേര്‍ ചേര്‍ന്ന് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. ബൈക്കിലെത്തിയ ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. ഇവരെ പിന്തുടര്‍ന്ന് മറ്റൊരാള്‍ കൂടി എത്തിയതായും ദൃശ്യങ്ങളിലുണ്ട്.

മാനത്തുമംഗലം കിഴിശേരി കുഞ്ഞിമുഹമ്മദിന്റെ മകന്‍ മാസിന്‍ (21) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കസ്റ്റഡിയിലാണെന്ന് സൂചനയുണ്ടെങ്കിലും ഇത് സംബന്ധിച്ച് പൊലീസിന്റെ ഭാഗത്തു നിന്ന് സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.

കഴുത്തിനു വെടിയേറ്റ പരുക്കോടെ മാസിനെ ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് രണ്ടുപേര്‍ ചേര്‍ന്ന് സ്‌കൂട്ടറില്‍ പെരിന്തല്‍മണ്ണ അല്‍ശിഫ ആശുപത്രിയില്‍ എത്തിച്ചത്.

എന്നാല്‍ മാസിനെ പരിചരണത്തിനായി മാറ്റിയതോടെ രണ്ടുപേരും സ്ഥലംവിട്ടു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ മരണം സംഭവിച്ചിരുന്നെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

നഗരത്തിലെ മാട് റോഡില്‍ വച്ചാണു വെടിയേറ്റതെന്നാണു പൊലീസിന്റെ നിഗമനം. സുഹൃത്തുക്കളോടൊപ്പം എയര്‍ഗണ്‍ ഉപയോഗിക്കാന്‍ പഠിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു എന്നാണു സൂചന.

സുഹൃത്തുക്കള്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും കരുതുന്നു. കോഴിക്കോട് ഓഡിയോളജി എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ് മാസിന്‍. സ്‌കൂട്ടറില്‍ ആശുപത്രിയിലേക്കു കൊണ്ടുവരുമ്പോള്‍ പറ്റിയതാണ് കാലിലെ പരുക്കെന്നാണു നിഗമനം.

Top