നീന്തല്‍ മത്സരത്തിനിടെ വിദ്യാര്‍ത്ഥി മുങ്ങിമരിച്ച സംഭവം: ഒന്‍പത് പേര്‍ അറസ്റ്റില്‍

arrest

തലശേരി: ഉപജില്ലാതല നീന്തല്‍ മത്സരത്തിനിടെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങിമരിച്ച സംഭവത്തില്‍ തലശേരി എഇഒയും അധ്യാപകരും ഉള്‍പ്പെടെ ഒമ്പതുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂമാഹി എംഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി ഹൃത്വിക് രാജ് (14) മുങ്ങിമരിച്ച സംഭവത്തിലാണ് നടപടി.

എഇഒ സനകന്‍, മത്സര കമ്മിറ്റി അംഗങ്ങളായ അബ്ദുള്‍ നസീര്‍, മുഹമ്മദ് സക്കരിയ, മനോഹരന്‍, കരുണന്‍, വി.ജെ. ജയ്‌മോള്‍, പി.ഷീന, സോഫിന്‍ ജോണ്‍, സുധാകരന്‍ പിള്ള എന്നിവരെ എസ്‌ഐ എം.അനിലും സംഘവും അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരെ 304 എ വകുപ്പുപ്രകാരം മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. പ്രതികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടക്കുന്നതിനിടെയാണ് അറസ്റ്റ് നടന്നത്.

തലശ്ശേരി ജഗന്നാഥ ക്ഷേത്രച്ചിറയിലാണ് ഓഗസ്റ്റ് 14ന് രാവിലെ 10.30നായിരുന്നു കേസിനാസ്പദമായ സംഭവം. ഒന്നര മണിക്കൂര്‍ തെരച്ചില്‍ നടത്തിയ ശേഷമാണ് മുങ്ങല്‍ വിദഗ്ധര്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച ദിവസം തന്നെ യാതൊരു സുരക്ഷയുമൊരുക്കാതെ നിറഞ്ഞുകവിഞ്ഞ ആഴമേറിയ കുളത്തില്‍ നീന്തല്‍ മല്‍സരം സംഘടിപ്പിച്ചതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

Top