കേരളത്തിനായി സ്വര്‍ണ കേക്കും എത്തി; പിറന്നാള്‍ സമ്മാനം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി വിദ്യാര്‍ത്ഥിനി

ദുബായ്: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്നും ധനസഹായങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. അത്തരത്തില്‍ കേരളത്തെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു സഹായവും എത്തി. പിറന്നാള്‍ ദിനത്തില്‍ അച്ഛന്‍ സമ്മാനമായി നല്‍കിയ സ്വര്‍ണ കേക്ക് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്താണ് എട്ടാം ക്ലാസുകാരി ഞെട്ടിച്ചത്. ദുബായ് ഡല്‍ഹി പബ്ലിക് സ്‌കൂളിലെ പ്രണതി(മിന്നു) എന്ന വിദ്യാര്‍ത്ഥിനിയാണ് അരകിലോയോളം ഭാരമുളള സ്വര്‍ണ കേക്ക് കേരളത്തിന് നല്‍കിയത്.

പിറന്നാള്‍ ദിനത്തില്‍ പിതാവ് വിവേക് നല്‍കിയ അപൂര്‍വ്വ സമ്മാനമായ സ്വര്‍ണ കേക്ക് മിന്നു ഭദ്രമായി അലമാരയില്‍ സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നു. ദുബായിലിരുന്ന് കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ അച്ഛന്‍ ഏകോപിപ്പിക്കുന്നത് മിന്നു നേരിട്ടു കണ്ടു. ഇതോടെയാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം ദിര്‍ഹത്തോളം (19 ലക്ഷം രൂപ) വില വരുന്ന കേക്ക് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കാന്‍ പിതാവിനോട് ആവശ്യപ്പെട്ടത്.

ദുബായിലെ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സില്‍ നിന്നാണ് വിവേക് സ്വര്‍ണ കേക്ക് വാങ്ങിയത്. മകളുടെ ആഗ്രഹം അറിയിച്ചപ്പോള്‍ സ്വര്‍ണ കേക്ക് തിരിച്ചെടുത്ത് തത്തുല്യമായ പണം നല്‍കാമെന്ന് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് അറിയിച്ചു. ദുബായ് ജബല്‍അലിയിലെ വിവേകിന്റെ ഓഫീസില്‍ നടന്ന ലളിതമായ ചടങ്ങില്‍ മിന്നുവില്‍ നിന്ന് മാതൃഭൂമി ബ്യൂറോ ചീഫ് പി.പി.ശശീന്ദ്രന്‍ കേക്ക് സ്വീകരിച്ചു.

Top