ബലാത്സംഗം ചെയ്തെന്ന് വ്യാജ പരാതി ഉന്നയിച്ച വിദ്യാര്‍ഥിനി മരിച്ച നിലയിൽ

ഹൈദരാബാദ് :തന്നെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തെന്ന് വ്യാജ പരാതി ഉന്നയിച്ച കോളജ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. അമിതമായ അളവില്‍ ഗുളിക കഴിച്ച് അവശനിലയിലായ വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൈദരാബാദിലെ ഘട്ട്‌കേസറിലാണ് സംഭവം.

ഓട്ടോ ഡ്രൈവറും സുഹൃത്തുക്കളും തന്നെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തെന്നാണ് ഈ മാസം 10ആം തിയ്യതി പെണ്‍കുട്ടി വീട്ടില്‍ വിളിച്ച് പറഞ്ഞത്. വീട്ടുകാര്‍ ഉടനെ പൊലീസിനെ അറിയിച്ചു. പൊലീസ് സംഘം മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് പെണ്‍കുട്ടിയെ കണ്ടെത്തി.

പക്ഷേ പെണ്‍കുട്ടിയുടെ മൊഴിയില്‍ പൊരുത്തക്കേടുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. തട്ടിക്കൊണ്ടുപോയെന്ന് പറഞ്ഞ സമയത്ത് പെണ്‍കുട്ടി നഗരത്തിലെ മറ്റൊരിടത്തു കൂടി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ ചോദ്യംചെയ്തതോടെയാണ് തട്ടിക്കൊണ്ടുപോകല്‍ കള്ളക്കഥയാണെന്ന് തെളിഞ്ഞത്.

വ്യാജ പരാതി നല്‍കിയതിന് പെണ്‍കുട്ടിക്കെതിരെ നടപടിയെടുക്കാന്‍ ഒരുങ്ങുകയായിരുന്നു പൊലീസ്. അതിനിടെയാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടത്തിയത്.

Top