വിദ്യാര്‍ഥിനിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി:മരടില്‍ വീട്ടിലെ കിടപ്പുമുറിയില്‍ വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. ഗ്രിഗോറിയന്‍ പബ്ലിക് സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാര്‍ഥിനി, മരട് മുസ്ലിം പള്ളിക്ക് സമീപം മണ്ടാത്തറ റോഡില്‍ നെടുംപറമ്പില്‍ ജോസഫിന്റയും ജെസിയുടെയും ഇളയ മകള്‍ നെഹിസ്യ (17)യെയാണ് വീട്ടിലെ സ്വന്തം കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തലയും മുഖവും പ്ലാസ്റ്റിക് കവര്‍കൊണ്ട് മൂടിയ നിലയില്‍ കിടക്കയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

രാവിലെ ഏഴിന് എഴുന്നേല്‍ക്കാറുള്ള കുട്ടി ഒന്‍പത് മണിയായിട്ടും എഴുന്നേല്‍ക്കാതിരുന്നതിനാല്‍ കുട്ടിയുടെ അച്ഛനും സഹോദരിയും ചേര്‍ന്ന് അയല്‍ക്കാരനായ സാഗരന്‍ എന്നയാളെ വിളിച്ചുകൊണ്ടുവന്ന് വാതില്‍ ചവിട്ടിപ്പൊളിച്ച് നോക്കിയപ്പോഴാണ് കുട്ടി മരിച്ചുകിടക്കുന്നതായി കണ്ടത്. വായിലും മൂക്കിലും പഞ്ഞി നിറച്ചശേഷം സെല്ലൊ ടേപ്പ് ഒട്ടിച്ച് പ്ലാസ്റ്റിക് കവര്‍ തലവഴി മൂടി മുഖം മറച്ച നിലയിലും കഴുത്തില്‍ കയര്‍ കെട്ടിയിരുന്നതായും കാണപ്പെട്ടു.

മരട് പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഫൊറന്‍സിക് വിഭാഗത്തെ വിളിച്ചുവരുത്തി പരിശോധന നടത്തി. കൊലപാതകമാണെങ്കില്‍ മുകളിലെ കിടപ്പുമുറിയില്‍ നിന്ന് കൊലപാതകശേഷം ആരും പുറത്തേക്ക് രക്ഷപ്പെട്ട ലക്ഷണമില്ലെന്ന് പോലീസ് പറഞ്ഞു. കുട്ടി ആത്മഹത്യ ചെയ്തതാകാം എന്നാണ് പോലീസ് നിഗമനം.

പഠിക്കാന്‍ മിടുക്കിയായ വിദ്യാര്‍ഥിനിയെ കഴിഞ്ഞദിവസം നടന്ന ക്ലാസ് പരീക്ഷയില്‍ ഒന്നോ രണ്ടോ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ അച്ഛന്‍ ശാസിച്ചതായി പറയപ്പെടുന്നു. വീട്ടില്‍ അച്ഛനും മൂത്ത സഹോദരിയും മാത്രമേ ഉണ്ടായിരുന്നുള്ളു. അമ്മ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ വെള്ളിയാഴ്ച 18-ാം പിറന്നാള്‍ ആഘോഷം കൂട്ടുകാരെ ക്ഷണിച്ചുവരുത്തി ആഘോഷിച്ചിരുന്നു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

Top