പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവം; അധ്യാപകന് സസ്‌പെന്‍ഷന്‍

സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അഞ്ചാംക്ലാസ്സുകാരി ക്ലാസ് മുറിയില്‍ നിന്ന് പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ അനാസ്ഥ കാണിച്ചെന്ന് ആരോപണവിധേയനായ അധ്യാപകന് സസ്‌പെന്‍ഷന്‍.ഷജില്‍ എന്ന അധ്യാപകനെയാണ് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഇബ്രാഹിം തോണിക്കരയാണ് സസ്‌പെന്‍ഡ് ചെയ്തത്. മറ്റ് അധ്യാപകര്‍ക്ക് മെമ്മോ നല്‍കാനും തീരുമാനമായിട്ടുണ്ട്.

ജില്ലാ കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ സ്‌കൂളിലെത്തി പ്രാഥമിക പരിശോധന നടത്തിയിരുന്നു. ഇവിടെവച്ച് വിദ്യാര്‍ഥികള്‍ അധ്യാപകര്‍ക്കെതിരേ ആരോപണം ആവര്‍ത്തിച്ച സാഹചര്യത്തിലാണ് ഉടനടി നടപടിയുണ്ടായത്. സ്‌കൂളിലെ മറ്റ് അധ്യാപകരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുമെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. പാമ്പ് കടിയേറ്റ് കുട്ടി മരിക്കാനിടയായ സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. സ്‌കൂളിലെത്തിയ ഡെപ്യൂട്ടി ഡയറക്ടറെ നാട്ടുകാര്‍ തടയുകയും ചെയ്തു.

ക്ലാസില്‍ പാമ്പ് ഉണ്ടെന്നും കടിച്ചത് പാമ്പ് ആണെന്നും അധ്യാപകരോട് പരാതിപ്പെട്ടിട്ടും നടപടി എടുത്തില്ലെന്ന് സഹപാഠികള്‍ പറയുന്നു. സ്വന്തമായി വാഹനമുള്ള അധ്യാപകര്‍ ഉണ്ടായിട്ടും കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറായില്ല.പിതാവ് വീട്ടില്‍ നിന്നെത്തയതിനു ശേഷം സ്വന്തം വാഹനത്തിലാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതെന്നും സഹപാഠികള്‍ പറയുന്നു.ബത്തേരി ഗവ. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹല ഷെറിനാണ്(10) കഴിഞ്ഞ ദിവസം മരിച്ചത്.

Top