ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച് മുഖത്ത് മൂത്രമൊഴിച്ചു, 3 പേര്‍ അറസ്റ്റല്‍

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദിച്ച് മുഖത്ത് മൂത്രമൊഴിച്ചു. ഉത്തര്‍പ്രദേശിലെ മീററ്റില്‍ നവംബര്‍ 13 നാണ് സംഭവം. ബന്ധു വീട്ടില്‍ നിന്ന് മടങ്ങുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷമായിരുന്നു അതിക്രമം. യുവാക്കള്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. സംഭവത്തില്‍ മൂന്ന് പേര്‍ പൊലീസ് പിടിയിലായി.

യുവാക്കള്‍ വിദ്യാര്‍ത്ഥിയെ മര്‍ദിക്കുന്നതിന്റെയും മുഖത്ത് മൂത്രമൊഴിക്കുന്നതിന്റെയും വീഡിയോ പുറത്തുവന്നിട്ടുണ്ട്. ആദ്യത്തെ വീഡിയോയില്‍ പ്രതികളില്‍ ഒരാള്‍ വിദ്യാര്‍ത്ഥിയുടെ തലയിലും മുതുകിലും ആവര്‍ത്തിച്ച് അടിക്കുന്നത് കാണാം. വേറെ ചിലര്‍ കുട്ടിക്ക് ചുറ്റും നില്‍ക്കുന്നതും, വിദ്യാര്‍ത്ഥി തല്ലരുതെന്ന് അപേക്ഷിക്കുന്നതും വീഡിയോയില്‍ ഉണ്ട്. വിദ്യാര്‍ത്ഥിയുടെ മുഖത്ത് മൂത്രമൊഴിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്ന രണ്ടാമത്തെ വീഡിയോ.

കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. ബന്ധുവീട്ടില്‍ നിന്ന് മടങ്ങുകയായിരുന്ന മകനെ ചിലര്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയും മുഖത്ത് മൂത്രമൊഴിക്കുകയും ചെയ്തു. ബന്ധുവീട്ടില്‍ പോയ മകന്‍ രാത്രി വൈകിയും വീട്ടില്‍ എത്തിയില്ല. പ്രദേശത്ത് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നും പിറ്റേന്ന് രാവിലെ മകന്‍ വീട്ടിലെത്തി സംഭവം വിവരിക്കുകയുമായിരുന്നുവെന്ന് പിതാവ് പരാതിയില്‍ പറയുന്നു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. നാല് പേരില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും മറ്റ് പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. അതേസമയം, ആദ്യം കേസെടുക്കാന്‍ പൊലീസ് തയ്യാറായെല്ലന്നും സംഭവം നടന്ന് നാലാം ദിവസമാണ് പൊലീസ് കേസെടുത്തതെന്നും പിതാവ് ആരോപിച്ചു.

Top