വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണവും ഫോണും തട്ടിയെടുത്തു; 4പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: മംഗലപുരത്ത് ബിരുദ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ച നാലംഗ സംഘം അറസ്റ്റില്‍. മംഗലപുരം സ്വദേശികളായ കുട്ടനെന്ന ഷെഹിന്‍, അഷ്‌റഫ്, അന്‍സര്‍, മുരുക്കുപുഴ സ്വദേശി മുഹമ്മദ് ഷിനാസ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. പോത്തന്‍കോട് വാവറയമ്പലം സ്വദേശി മുഹമ്മദ് ഷബിന്‍ (18) ആണ് മര്‍ദനമേറ്റത്.

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ഉച്ചക്ക് രണ്ടു മണിക്ക് ഷബിനെ സുഹൃത്ത് ഷിനാസ് വീട്ടില്‍ നിന്നും വിളിച്ചിക്കി മംഗലപുരത്തെ ആളൊഴിഞ്ഞ പുരയിടത്തില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് മൂന്നംഗ സംഘവുമായി ചേര്‍ന്ന് ഷബിനെ ക്രൂരമായി മര്‍ദിക്കുകയും ബലമായി ലഹരിമരുന്ന് നല്‍കുകയും ചെയ്തുവെന്നാണ് പരാതി.

ഷബിന്റെ കൈവശമുണ്ടായിരുന്ന മൂവായിരം രൂപയും മൊബൈല്‍ ഫോണും സംഘം തട്ടിയെടുത്തു. പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നും അമ്മയെ ആക്രമിക്കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി. മൊബൈല്‍ ഫോണ്‍ മടക്കി നല്‍കാന്‍ സംഘം പതിനായിരം രൂപ ആവശ്യപ്പെട്ടതോടെയാണ് ഷബിന്‍ വീട്ടില്‍ വിവരം പറയുന്നത്.

തുടര്‍ന്ന് വ്യാഴാഴ്ച ഷബിന്റെ അമ്മ മംഗലപുരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ വ്യാഴാഴ്ച രാത്രി ഷബിന്റെ വീട്ടിലെത്തി സംഘം ഭീഷണി മുഴക്കി. പോത്തന്‍കോട്, മംഗലപുരം സ്റ്റേഷനുകളില്‍ ഇത് സംബന്ധിച്ച് കേസെടുത്തു. തുടര്‍ന്ന് നാല് പ്രതികളേയും പൊലീസ് പിടികൂടുകയായിരുന്നു.

 

 

Top