ശ്വാസമെടുക്കാന്‍ പോലും ബുദ്ധിമുട്ടി; കൊവിഡ് അതിജീവനത്തെ കുറിച്ച് ഡിബാല

ടൂറിന്‍: കോവിഡ്-19 ബാധിച്ച സമയത്ത് നേരിട്ട ആരോഗ്യ പ്രശ്നങ്ങള്‍ വെളിപ്പെടുത്തി ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസിന്റെ അര്‍ജന്റീന താരം പൗലോ ഡിബാല. തനിക്ക് ശക്തമായ കൊവിഡ് രോഗലക്ഷണങ്ങളുണ്ടായിരുന്നുവെന്നും ശ്വാസമെടുക്കാന്‍ പോലും നല്ല ബുദ്ധിമുട്ട് നേരിട്ടിരുന്നതായി താരം പറഞ്ഞു. ഒരു ഇറ്റാലിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഡിബാല ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.

‘കടുത്ത രോഗലക്ഷണങ്ങള്‍ക്കു ശേഷം രോഗം ഭേദമായിരിക്കുന്നു. ഇപ്പോഴെനിക്ക് നടക്കാം. ചെറിയ രീതിയില്‍ പരിശീലിക്കാം. എന്നാല്‍ നേരത്തെ ഇതായിരുന്നില്ല അവസ്ഥ. ശ്വാസമെടുക്കാന്‍ തന്നെ നന്നേ ബുദ്ധിമുട്ടായിരുന്നു. കഷ്ടപ്പെട്ട് ശ്വാസമെടുത്ത് ഞാന്‍ തളര്‍ന്നു പോകുമായിരുന്നു. സിലുകള്‍ വേദനിക്കുന്നതായും, ശരീരത്തിന് ഭാരം കൂടുന്നതായും തോന്നിയിരുന്നു”, ഡിബാല പറഞ്ഞു. ഇപ്പോള്‍ എല്ലാം ഭേദമായെന്നും ഗേള്‍ഫ്രണ്ട് ഓറിയാനയുടെ സ്ഥിതിയും മെച്ചപ്പെട്ടുവെന്നും താരം പറഞ്ഞു.

ഡാനിയല്‍ റുഗാനി, ബ്ലെയ്‌സ് മറ്റിയുഡി എന്നിവരെ കൂടാതെ കോവിഡ്-19 ബാധിച്ച മൂന്നാമത്തെ യുവെന്റസ് താരമായിരുന്നു ഡിബാല. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്ന ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഉള്‍പ്പെടെയുള്ള സഹതാരങ്ങളെല്ലാം ക്വാറന്റൈനില്‍ കഴിയുകയാണ്.

Top