ബീജിംഗ് : ചൈനയിൽ ഇന്നലെയുണ്ടായശക്തമായ ഭൂചലനത്തിൽ 46 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തെക്കുപടിഞ്ഞാറൻ സിചുവാൻ പ്രവിശ്യയിലെ ലുഡിംഗ് കൗണ്ടിയിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
പ്രാദേശിക സമയം ഉച്ചയ്ക്ക് 12:25 ന് ഉണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം 29.59 ഡിഗ്രി വടക്കൻ അക്ഷാംശത്തിലും 102.08 ഡിഗ്രി കിഴക്കൻ രേഖാംശത്തിലും 16 കിലോമീറ്റർ ആഴത്തിലാണെന്ന് ചൈനീസ് ഭൂചലന നെറ്റ്‌വർക്ക് സെന്ററിനെ ഉദ്ധരിച്ച് സർക്കാർ നടത്തുന്ന ന്യൂസ് ഏജൻസിയായ സിൻഹ്വ റിപ്പോർട്ട് ചെയ്യുന്നു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ലുഡിംഗിൽ നിന്ന് 39 കിലോമീറ്റർ അകലെയാണ്, കൂടാതെ പ്രഭവകേന്ദ്രത്തിന് ചുറ്റും 5 കിലോമീറ്റർ പരിധിക്കുള്ളിൽ നിരവധി ഗ്രാമങ്ങളുമുണ്ട്.
46 പേർ കൊല്ലപ്പെടുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മരണസംഖ്യ ഇയിനും ഉയർന്നേക്കുമെന്നാണ് സംശയം.
ഭൂചലനത്തിൽ വെള്ളം, വൈദ്യുതി, ഗതാഗതം, ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും തകർന്നു.
ജീവൻ രക്ഷിക്കുക എന്നത് പ്രാഥമിക കർത്തവ്യമായി എടുക്കണമെന്ന് ഊന്നിപ്പറഞ്ഞ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, ആളപായങ്ങൾ കുറയ്ക്കുന്നതിനുള്ള എല്ലാ രക്ഷാപ്രവർത്തനങ്ങൾക്കും ഉത്തരവിട്ടു. ഭൂകമ്പ നിരീക്ഷണം ശക്തമാക്കാൻ ഷി ജിൻപിംഗ് ആവശ്യപ്പെട്ടു.
അതേസമയം സംഭവത്തിൽ ഇന്ത്യ അനുശേചനം അറിയിച്ചു. “സെപ്തംബർ 5 ന് സിച്ചവാനിലുണ്ടായ ഭൂചലനത്തിൽ നിരവധി ജീവനുകൾ പൊലീഞ്ഞതിൽ അനുശോചിക്കുന്നു, പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ, പ്രാർത്ഥനകൾ,” ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.
Heartfelt condolences to lives lost in the devastating earthquake in Sichuan on September 5 and prayers for the early recovery of the injured.
— India in China (@EOIBeijing) September 5, 2022