ഫോര്‍ട്ട് കൊച്ചിയിലെ പുതുവത്സര ആഘോഷങ്ങള്‍ക്ക് ഇത്തവണ കടുത്ത നിയന്ത്രണങ്ങള്‍

കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ പുതുവത്സര ആഘോഷങ്ങള്‍ക്ക് ഇത്തവണ കടുത്ത നിയന്ത്രണങ്ങള്‍. കാര്‍ണിവലിന് അനിയന്ത്രിതമായി ആളുകള്‍ എത്തുന്നത് നിയന്ത്രിക്കുമെന്ന് കൊച്ചി കോര്‍പ്പറേഷനും പൊലീസും അറിയിച്ചു. കളമശ്ശേരി ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പുലര്‍ച്ചെ പുതുവത്സര ആഘോഷ പരിപാടികള്‍ക്ക് ശേഷം ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് കെഎസ്ആര്‍ടിസി പ്രൈവറ്റ് ബസുകള്‍ സര്‍വീസ് നടത്തും. വിദേശികള്‍ക്കായും സ്ത്രീകള്‍ക്കായും പ്രത്യേക സ്ഥലം ഒരുക്കാനും സംഘടക സമിതി തീരുമാനിച്ചിട്ടുണ്ട്. വാഹനങ്ങളില്‍ മദ്യപിച്ച് എത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പൊലീസും അറിയിച്ചു. പ്രദേശവാസികള്‍ക്കും ഹോം സ്റ്റേകളില്‍ താമസിക്കുന്നവര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് ആഘോഷത്തില്‍ പങ്കുചേരാനും അവസരമുണ്ട്.

പപ്പഞ്ഞിയെ കൊച്ചി പരേഡ് ഗ്രൗണ്ടില്‍ മാത്രം കത്തിക്കണമെന്ന കടുത്ത നിലപാടിലാണ് അധികൃതര്‍. മാറ്റിടങ്ങളില്‍ പപ്പഞ്ഞിയെ കത്തിക്കാന്‍ അനുവദിക്കില്ലെന്ന് ആര്‍ഡിഒ വ്യക്തമാക്കി. പൊലീസ് സംവിധാനം ഒരിടത്തു കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. പരേഡ് ഗ്രൗണ്ടിനു രണ്ട് കിലോമീറ്റര്‍ അപ്പുറം 23 ഇടങ്ങളിലാണ് വാഹന പാര്‍ക്കിംഗ് അനുവദിക്കുക.10 എസിപിമാരുടെയും 25 സിഐമാരുടെയും നേതൃത്വത്തില്‍ 1000 പൊലീസുകാരെയാകും ഫോര്‍ട്ട് കൊച്ചിയില്‍ വിന്യസിക്കുക. അടിയന്തര ഘട്ടത്തില്‍ ആംബുലന്‍സ് കടന്നുപോകാന്‍ പ്രത്യേക വഴി സജ്ജമാക്കും. ഫോര്‍ട്ട് കൊച്ചിയിലേക്ക് വൈകിട്ട് ആറുമണിവരെ ബസ് സര്‍വീസ് അനുവദിക്കും. 7 മണിവരെ ജങ്കാര്‍ സര്‍വീസ് ഉണ്ടാകും.

Top