ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി റവന്യു വകുപ്പിന്റെ ഉത്തരവ് പുറത്ത്

തിരുവനന്തപുരം: കോഴിക്കോട് ചെമ്പനോട വില്ലേജ് ഓഫിസിലെ കര്‍ഷക ആത്മഹത്യയെ തുടര്‍ന്ന് കൂടുതല്‍ കരുതല്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍.

വിവിധ ആവശ്യങ്ങള്‍ക്കായി വില്ലേജ് ഓഫിസില്‍ എത്തുന്നവരെ രണ്ടു തവണയില്‍ കൂടുതല്‍ വരുത്തരുതെന്നു ലാന്‍ഡ് റവന്യു കമ്മിഷണറുടെ ഉത്തരവ് ഇറങ്ങി.

നിയമപരമായി ഭൂനികുതി സ്വീകരിക്കാന്‍ കഴിയുന്നതാണെങ്കില്‍ അപ്പോള്‍ തന്നെ കരം സ്വീകരിച്ചു രസീത് നല്‍കണം. എന്തെങ്കിലും കാരണത്താല്‍ നികുതി സ്വീകരിക്കാന്‍ കഴിയാതെ വന്നാല്‍ അടുത്ത ദിവസം സ്വീകരിച്ചു രസീത് നല്‍കണം.

കരം നിരസിക്കാന്‍ കാരണമുണ്ടെങ്കില്‍ അക്കാര്യം രേഖപ്പെടുത്തി ഭൂവുടമയെ അറിയിക്കണം. ഇതു സംബന്ധിച്ച ആക്ഷേപം ഏതു തഹസില്‍ദാര്‍ക്കു നല്‍കണമെന്നു വ്യക്തമായി അറിയിക്കണം. തഹസില്‍ദാര്‍ ഇക്കാര്യം പരിശോധിച്ചു ബന്ധപ്പെട്ടവരെ അറിയിക്കണം. കരം അടയ്ക്കല്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായിട്ടാണു നടപടി.

ഇനിയും ഇത്തരം നടപടികള്‍ ഉണ്ടാകാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശനമായ നിര്‍ദ്ദേശം നല്‍കി. വില്ലേജ് ഓഫിസുകളുടെ മികച്ച പ്രവര്‍ത്തനം ഉറപ്പാക്കേണ്ട ചുമതല തഹസില്‍ദാര്‍മാര്‍ക്കാണെന്നും ജീവനക്കാരെ മാറ്റാന്‍ ഉള്‍പ്പെടെയുളള അധികാരം നല്‍കുമെന്നും റവന്യു അഡീ.ചീഫ് സെക്രട്ടറിയും വ്യക്തമാക്കി.

ചെമ്പനോട പോലുള്ള സംഭവങ്ങളുണ്ടായാല്‍ ആദ്യനടപടി തഹസില്‍ദാര്‍ക്കെതിരെ ആയിരിക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. ഒരേ വസ്തുവില്‍ ഒന്നിലധികം തവണ കരംവാങ്ങിയാലും നടപടിയുണ്ടാകും. നിയമ വിരുദ്ധമല്ലാത്ത എല്ലാ കേസുകളിലും ഭൂനികുതി വാങ്ങണമെന്ന് റവന്യൂ വകുപ്പ് വ്യക്തമാക്കി. സര്‍വേ ചെയ്തിട്ടില്ലാത്ത ഭൂമിക്കും താല്‍ക്കാലികമായി നികുതി ഈടാക്കണമെന്നും റവന്യു വകുപ്പ് വ്യക്തമാക്കുന്നു.

Top