മയക്കുമരുന്ന് വിതരണവും കടത്തും തടയാൻ കർശന നടപടി വേണം;നിർദേശവുമായി ഡി.ജി.പി

യക്കുമരുന്നിൻറെ വിതരണവും കടത്തും തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്. മേഖലാ ഐ.ജിമാർക്കും റേഞ്ച് ഡി.ഐ.ജിമാർക്കും ജില്ലാ പോലീസ് മേധാവിമാർക്കുമാണ് പൊലീസ് മേധാവി നിർദ്ദേശം നൽകിയത്. ഇതിനായി തുടർച്ചയായ പരിശോധനയും ഒപ്പം ബോധവൽക്കരണവും ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് ആസ്ഥാനത്ത് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സംബന്ധിച്ച ക്രൈം റിവ്യൂ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ല സ്പെഷ്യൽ ബ്രാഞ്ചുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കാപ്പ നിയമപ്രകാരം നടപടികൾ കൈക്കൊള്ളുന്നത് കൂടുതൽ ഊർജിതമാക്കും. ക്രിമിനലുകളുമായും മറ്റു മാഫിയസംഘങ്ങളുമായി ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം നിരീക്ഷിക്കും. ഇവർക്കെതിരെ സസ്പെൻഷൻ അടക്കമുള്ള കർശന നടപടികൾ സ്വീകരിക്കും.

കുറ്റവാളികളെ കണ്ടെത്തുന്നതിനും അക്രമം തടയുന്നതിനുമായി ജില്ലാ അതിർത്തികൾ അടച്ചുള്ള പരിശോധനകൾക്ക് ജില്ലാ പോലീസ് മേധാവിമാർ നടപടി സ്വീകരിക്കും. ശരീരത്തിൽ ഘടിപ്പിച്ചും വാഹനങ്ങളിൽ സ്ഥാപിച്ചും പ്രവർത്തിക്കുന്ന ക്യാമറകളുടെ സേവനം പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

സൈബർ ഡിവിഷൻ നിലവിൽ വന്ന സാഹചര്യത്തിൽ സൈബർ കുറ്റകൃത്യങ്ങൾ വിദഗ്ദ്ധമായി അന്വേഷിക്കുന്നതിന് പൊലീസിന് കൂടുതൽ ആത്മവിശ്വാസം കൈവന്നിട്ടുണ്ട്. സൈബർ കേസന്വേഷണത്തിൽ മാർഗനിർദേശമോ സംശയനിവാരണമോ ആവശ്യമുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് സൈബർ ഡിവിഷനിൽ പുതുതായി ആരംഭിച്ച ഇൻവെസ്റ്റിഗേഷൻ ഹെൽപ്പ് ഡെസ്ക്കുകളെ ആശ്രയിക്കാം. സൈബർ തട്ടിപ്പിൽ പണം നഷ്ടമായാൽ ആദ്യത്തെ ഒരു മണിക്കൂറിനകം തന്നെ 1930 എന്ന നമ്പറിൽ സൈബർ പോലീസിനെ വിവരം അറിയിക്കണമെന്ന വിവരത്തിന് പരമാവധി പ്രചാരണം നൽകാനും സംസ്ഥാന പോലീസ് മേധാവി നിർദേശിച്ചു.

പൊതുതിരഞ്ഞെടുപ്പ്, ഉത്സവങ്ങൾ എന്നിവ അടുത്തുവരുന്ന സാഹചര്യത്തിൽ പോലീസ് സംവിധാനം ശക്തിപ്പെടുത്താൻ സംസ്ഥാന പൊലീസ് മേധാവി മുതിർന്ന ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച പോലീസ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന പോലീസ് മേധാവി കമൻ്റേഷൻ സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു.

Top