ആണവ കരാര്‍ ചര്‍ച്ച പരാജയപ്പെട്ടാല്‍ കടുത്ത നടപടി; ഇറാന് മുന്നറിയിപ്പുമായി അമേരിക്ക

ആണവ കരാര്‍ ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ കടുത്ത നടപടിക്ക് മടിക്കില്ലെന്ന മുന്നറിയിപ്പുമായി അമേരിക്ക. അടുത്ത ഏതാനും ദിവസങ്ങള്‍ ഏറെ നിര്‍ണായകമാണെന്നും ഏതു സാഹചര്യം നേരിടാനും സജ്ജമാകണമെന്ന് യു.എസ് പ്രസിഡന്റ് തന്റെ സംഘത്തോട് നിര്‍ദേശിച്ചു.

അതേസമയം അമേരിക്ക ഉപരോധം പിന്‍വലിച്ചാല്‍ ആണവ കരാര്‍ പുന:സ്ഥാപിക്കാന്‍ വഴിയൊരുങ്ങുമെന്ന് ഇറാന്‍ പ്രതികരിച്ചു. വിയന്നയില്‍ വന്‍ശക്തി രാജ്യങ്ങളും ഇറാനും തമ്മിലുള്ള ചര്‍ച്ചയില്‍ വേണ്ടത്ര പുരോഗതി പ്രകടമാകാത്ത സാഹചര്യത്തിലാണ് സൈനിക നടപടിക്കു പോലും മടിക്കില്ലെന്ന യു.എസ് മുന്നറിയിപ്പ്. നയതന്ത്രനീക്കം പരാജയപ്പെട്ടാല്‍ കൂടുതല്‍ കടുത്ത ഉപരോധങ്ങള്‍ ഉറപ്പാണെന്നും വൈറ്റ് ഹൗസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് യു.എസ് ട്രഷറി വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം യുഎ.ഇയിലേക്ക് തിരിക്കുമെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചു.

ഇറാന്‍ ഒരു നിലക്കും ആണവായുധം സ്വന്തമാക്കരുതെന്ന നിര്‍ബന്ധം ബൈഡനുണ്ട്. ഈ ലക്ഷ്യം നേടാന്‍ സാധ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും അമേരിക്ക സ്വീകരിക്കും. ആഗോള എതിര്‍പ്പ് മറികടന്ന് ആണവ പദ്ധതിയുമായി മുന്നോട്ടു പോയാല്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന് അമേരിക്ക താക്കീത് നല്‍കി.

അതിനിടെ അമേരിക്കയുടെയും ഇസ്രയേലിന്റെയും പ്രതിരോധ മന്ത്രിമാര്‍ ഇറാന്‍ വിഷയത്തില്‍ സുപ്രധാന ചര്‍ച്ചയും നടത്തി. വിയന്ന ചര്‍ച്ച അവസാനിപ്പിച്ച് ഇറാനെതിരെ സൈനിക നടപടി കൈക്കൊള്ളാന്‍ ഇസ്രായേല്‍ അമേരിക്കയ്ക്കു മേല്‍ സമ്മര്‍ദം കടുപ്പിക്കുകയാണ്.

 

Top