തിരുവനന്തപുരത്തും തെരുവ് നായയുടെ ആക്രമണം ; ആറുമാസം പ്രയമുള്ള കുഞ്ഞിന് കടിയേറ്റു

തിരുവനന്തപുരം: തെരുവ് നായയുടെ ആക്രമണത്തില്‍ ആറുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് ഗുരുതര പരുക്ക്. മുക്കോലക്കല്‍ മരങ്ങാട്ടൂ ഷിജു ഭവനില്‍ സൗമ്യഷിജു ദമ്പതികളുടെ മകള്‍ ക്രിസ്റ്റീനയെയാണ് നായ കടിച്ചത്. തിരുവനന്തപുരം ഉഴമലയ്ക്കലിലാണ് സംഭവം നടന്നത്.

ശരീരമാസകലം കടിയേറ്റ കുഞ്ഞിനെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുളിപ്പിക്കാനായി വീടിന്റെ വരാന്തയില്‍ കിടത്തിയശേഷം അമ്മ അകത്തേക്കു പോയ സമയത്തായിരുന്നു തെരുവു നായയുടെ ആക്രമണം ഉണ്ടായത്.

അതേസമയം കണ്ണൂരിലെ താഴെചൊവ്വയില്‍ വിദ്യാര്‍ത്ഥി അടക്കം മൂന്നു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു.

നടാല്‍ സ്വദേശി മംഗലപറമ്പത്ത് പി.വി. ബാലകൃഷ്ണന്‍ (59), കടലായി കുറുവയിലെ മണ്ടേന്‍ രവീന്ദ്രന്‍ (75), ചൊവ്വ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥി ഷാന്‍ (11) എന്നിവര്‍ക്കാണ് തെരുവു നായയുടെ കടിയേറ്റത്.

താഴെചൊവ്വ തങ്കേക്കുന്ന് റോഡില്‍ വെച്ചാണ് നായ ഇവരെ കടിച്ചത്. ഓടിവന്ന നായ മൂവരെയും കടിക്കുകയായിരുന്നു. സ്‌കൂളിലേക്ക് പോകാന്‍ സൈക്കിളില്‍ കാറ്റു നിറയ്ക്കുന്നതിനിടെയാണ് വിദ്യാര്‍ഥിക്ക് കടിയേറ്റത്. കടിയേറ്റതിനെ തുടര്‍ന്ന് മൂന്നുപേരും ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

Top