ക്ലാസ് മുറിയിൽ തെരുവുനായ ആക്രമണം; വിദ്യാർഥിനിയുടെ ഇടുപ്പിന് കടിയേറ്റു, സംഭവം ക്ലാസ് നടക്കുന്നതിനിടെ

പാലക്കാട്: മണ്ണാർക്കാട് കോട്ടോപാടത്ത് കല്ലടി അബ്ദുഹാജി ഹൈസ്‌കൂളിൽ ക്ലാസ് മുറിയിൽ തെരുവനായയുടെ ആക്രമണം. ആറാം ക്ലാസ് വിദ്യാർഥിനിക്കാണ് കടിയേറ്റത്. കോട്ടോപാടം സ്വദേശിനിയായ മെഹ്‌റയ്ക്കാണ് ക്ലാസ് നടക്കുന്നതിനിടെ ഇടുപ്പിന് കടിയേറ്റത്.

പേപ്പട്ടിയാണ് ആക്രമിച്ചതെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെ 10.30-ന് സ്‌കൂളിൽ ആദ്യ പിരീഡ് നടക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. ക്ലാസ് മുറിയിലേക്ക് ഓടിക്കയറിയ നായ മുൻസീറ്റിലിരുന്ന മെഹ്‌റയെ കടിക്കുകയായിരുന്നു. അധ്യാപികയുടെ ഇടപെടൽ കാരണമാണ് കൂടുതൽ പരിക്കുകളില്ലാതെ കുട്ടി രക്ഷപ്പെട്ടത്. ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള മെഹ്‌റ നിരീക്ഷണത്തിൽ തുടരുകയാണ്.

സ്‌കൂൾ പരിസരത്ത് കഴിഞ്ഞ രണ്ടാഴ്ചയോളമായി നായയുടെ ശല്യമുണ്ടെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. പേപിടിച്ച ഒരു നായ ഓടിനടക്കുന്നതായി വാർത്ത പരന്നതോടെ പ്രദേശത്ത് പരിഭ്രാന്തി പരന്നിരുന്നു. അതുകൊണ്ട് സാധാരണ നടന്ന് സ്‌കൂളിൽ പോകുന്ന മകളെ കാറിലാണ് ഇന്ന് സ്‌കൂളിൽ കൊണ്ടുവിട്ടതെന്നും പിതാവ് പറഞ്ഞു. മെഹ്‌റയെ കൂടാതെ സമീപവാസികളായ നാലുപേരെകൂടി പട്ടി കടിച്ചിട്ടുണ്ടെന്നാണ് വിവരം.

Top