13 അയ്യപ്പ ഭക്തര്‍ക്കൊപ്പം 480 കിലോമീറ്റര്‍ സഞ്ചരിച്ച് ഒരു തെരുവ് നായ; കൈയടിച്ച് ഇന്റര്‍നെറ്റ്

അയ്യപ്പ ഭക്തരെ പിന്തുടര്‍ന്ന് നടക്കുന്ന തെരുവ് നായയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ശബരിമലയിലേക്കാണ് 13 അയ്യപ്പ ഭക്തര്‍മാരുടെ സംഘം കാല്‍നടയായി വരുന്നത്. ഇവര്‍ക്കൊപ്പം 480 കിലോമീറ്ററോളം ഈ നായയും പിന്നാലെ കൂടി. ആന്ധ്രപ്രദേശിലെ തിരുമലയില്‍ നിന്ന് ഒക്ടോബര്‍ 31നാണ് കാല്‍നടയായി ഈ ഭക്തര്‍ യാത്ര തുടങ്ങിയത്.

നവംബര്‍ 17ന് ചിക്കമംഗളൂരു ജില്ലയിലെ കോട്ടിഗെഹരയില്‍ സംഘം എത്തിച്ചേര്‍ന്നതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ നായ തങ്ങളെ പിന്തുടരുന്നത് ഭക്തര്‍ ആദ്യം ശ്രദ്ധിച്ചില്ല. ‘ഞങ്ങള്‍ ആദ്യം നായയെ ശ്രദ്ധിച്ചിരുന്നില്ല. പക്ഷെ പിന്നീട് നടക്കുമ്പോള്‍ ഇത് പിന്നാലെ തന്നെ വരുന്നത് ശ്രദ്ധിച്ചു. ഞങ്ങള്‍ കഴിക്കാനുള്ള ഭക്ഷണം തയ്യാറാക്കുമ്പോള്‍ നായയ്ക്കും നല്‍കും. എല്ലാ വര്‍ഷവും ശബരിമല യാത്ര പോകാറുണ്ടെങ്കിലും ആദ്യമായാണ് ഇത്തരമൊരു അനുഭവം’, ഭക്തര്‍ പറയുന്നു.

വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലാകാന്‍ അധികം സമയം വേണ്ടിവന്നില്ല. ഹൃദയസ്പര്‍ശിയായ കഥയ്ക്ക് ആളുകള്‍ മികച്ച പ്രതികരണവും രേഖപ്പെടുത്തി. നായയെ ശ്രദ്ധിച്ച് അതിന് ഭക്ഷണം കൊടുത്തതിലും വലിയ പ്രാര്‍ത്ഥനയില്ലെന്നാണ് ഒരാള്‍ കുറിച്ചത്. സ്‌നേഹത്തിന് ഇത്രയും വലിയൊരു ഉദാഹരണം ലോകത്തില്ലെന്നാണ് ഒരു ട്വിറ്റര്‍ ഉപയോക്താവിന്റെ നിലപാട്.

രണ്ട് മാസം നീളുന്ന മണ്ഡലക്കാലത്തിന് ശബരിമലയില്‍ തുടക്കം കുറിച്ചിരിക്കുകയാണ്. ആയിരങ്ങളാണ് ഇക്കുറി ശബരിമല ദര്‍ശനത്തിനായി എത്തിയത്. ആദ്യ ദിവസങ്ങളില്‍ തന്നെ വന്‍വരുമാനവും ക്ഷേത്രത്തിന് ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്. യുവതീപ്രവേശനത്തെ ഇക്കുറി പിന്തുണയ്‌ക്കേണ്ടെന്ന് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചതോടെ ദര്‍ശനം സമാധാനപരമാകുമെന്നാണ് പ്രതീക്ഷ.

Top