മാന്നാറില്‍ തെരുവ് നായ ആക്രമണം; 3 പേര്‍ക്ക് കൂടി പരിക്കേറ്റു, കടിയേറ്റവര്‍ വണ്ടാനം മെഡിക്കല്‍ ആശുപത്രിയില്‍

ആലപ്പുഴ: മാന്നാറില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ മൂന്നു പേര്‍ക്ക് കൂടി പരിക്കേറ്റു. കുട്ടംപേരൂര്‍ ചാങ്ങയില്‍ ജങ്ഷനില്‍ വെച്ച് പ്രഭാത സവാരിക്ക് ഇറങ്ങിയ രണ്ടു പേരെയും പാല്‍ വാങ്ങാനായി വന്ന ഗ്രഹനാഥനെയുമാണ് നായ്ക്കള്‍ ആക്രമിച്ചത്. കുട്ടന്‍പേരൂര്‍ സ്വദേശികളായ സുരേഷ് കുമാര്‍, വിഷ്ണു ദേവ്, ദാമോദരന്‍ എന്നിവര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. കയ്യിലും, കാലിലുമാണ് പരിക്ക്. സുരേഷ് കുമാറിന്റെ കഴുത്തിനാണ് നായ കടിച്ചത്. പരിക്കേറ്റവര്‍ക്ക് മുറിവ് കൂടുതലായതിനാല്‍ വണ്ടാനം മെഡിക്കല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

കുട്ടംപേരൂരില്‍നായ ശല്യം രൂക്ഷമായതോടെ ആളുകള്‍ക്ക് വഴിയിലൂടെ യാത്ര ചെയ്യാന്‍ പറ്റാത്തവസ്ഥയാണ്. മാന്നാര്‍ ഗ്രാമപഞ്ചായത്തിന്റെ വിവിധയിടങ്ങളില്‍ തെരുവ് നായ ശല്യം രൂക്ഷമായതോടെ ജനങ്ങള്‍ ഭീതിയിലാണ്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി കുട്ടികള്‍ ഉള്‍പ്പെടെ പത്തിലധികം പേര്‍ക്കാണ് തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റത്.

പ്രധാന റോഡിലും ഇടറോഡുകളിലുമായി അലഞ്ഞുതിരിയുന്ന തെരുവ് നായ്ക്കൂട്ടങ്ങളുടെ ആക്രമണങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഇരകളാകുന്നത് രാവിലെ നടക്കാല്‍ പോകുന്നവരും പാല്‍, പത്രവിതരണക്കാരുമാണ്. നായ് പേടിയില്‍ പ്രദേശവാസികള്‍ വടിയും, കുടയുമായി നടക്കേണ്ട അവസ്ഥയാണ്. വിഷയത്തില്‍ എത്രയും വേഗം അധികൃതര്‍ ഇടപെട്ട് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Top