ട്രെയിനുകള്‍ക്ക് നേരെ അഞ്ജാതരുടെ കല്ലേറ്, രണ്ട് പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രെയിനുകള്‍ക്ക് നേരെ അഞ്ജാതരുടെ കല്ലേറ്.

കല്ലേറില്‍ ഒരു സ്ത്രീയുള്‍പ്പെടെ രണ്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റു.

തിരുവനന്തപുരത്തു നിന്ന് ഉച്ചയ്ക്ക് 2.30-ന് പുറപ്പെട്ട കണ്ണൂര്‍ ജനശതാബ്ദി, 2.50 ന് പുറപ്പെട്ട ചെന്നൈ മെയില്‍ ട്രെയിനുകള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്.

ജനശതാബ്ദിയിലെ യാത്രക്കാരനായ കോഴിക്കോട് ബാലുശേരി നീലാംബരത്തില്‍ സുരേഷ്ബാബു(38)വിനും ചെന്നൈ മെയിലിലെ യാത്രക്കാരിയായ ചെന്നൈ ആവഡി നെഹ്‌റു നഗറില്‍ സബീന (42)യ്ക്കുമാണ് പരിക്കേറ്റത്. സുരേഷ് ബാബുവിന് മൂക്കിനും സബീനയ്ക്ക് കണ്ണിന് മുകളിലായി നെറ്റിയിലുമാണ് പരിക്കേറ്റത്. ഇരുവരും കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. സുരേഷ് ബാബു പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം യാത്ര തുടര്‍ന്നു. സബീന ആശുപത്രിയില്‍ ചികിത്സയിലാണ്.

ജനശതാബ്ദിക്ക് നേരെ വേളിക്കടുത്തുവെച്ചും മെയിലിന് കടയ്ക്കാവൂരു വെച്ചുമാണ് കല്ലേറുണ്ടായത്. ഓടികൊണ്ടിരുന്ന ട്രെയിനിനു നേരെ വശങ്ങളില്‍ നിന്ന് തുരുതുരെ കല്ല് എറിയുകയായിരുന്നു. സംഭവം മനസിലാകാതിരുന്നതിനാല്‍ ലോക്കോ പൈലറ്റ് ട്രെയിന്‍ നിറുത്തിയില്ല. ജനശതാബ്ദിയിലെ യാത്രക്കാരന്‍ കഴക്കൂട്ടത്തു വച്ചും ചെന്നൈ മെയിലിലെ യാത്രക്കാര്‍ സംഭവ സ്ഥലത്തു വച്ചും റെയില്‍വേ പൊലീസിനെ വിവരമറിയിച്ചു. ലോക്കല്‍ പൊലീസുമായി ചേര്‍ന്ന് ഇതേ കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു.

Top