ലിയോണ്‍ എഫ് സി താരങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ കല്ലേറ്

പാരിസ്: ഫ്രഞ്ച് ലീഗ് 1 ക്ലബായ ലിയോണ്‍ എഫ് സി താരങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ കല്ലേറ്. തുടര്‍ന്ന് മാര്‍സെ എഫ്‌സിയുമായി ഞായറാഴ്ച നടക്കേണ്ടിയിരുന്ന മത്സരം മാറ്റിവെച്ചു. ആക്രമണത്തില്‍ ലിയോണ്‍ പരിശീലകന്‍ ഫാബിയോ ഗ്രോസോയ്ക്ക് സാരമായി പരിക്കേറ്റു. ബസിന്റെ ജനലുകളും തകര്‍ന്നു. ഗ്രോസോയുടെ തലയ്ക്കും മുഖത്തിനുമാണ് കല്ലേറില്‍ പരിക്കേറ്റത്. ലീഗിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ആരാധകരാണ് ആക്രമണത്തിന് നടത്തിയതെന്നാണ് കരുതുന്നത്.

സംഭവത്തില്‍ ഇതുവരെ ഏഴ് പേരെ അറസ്റ്റ് ചെയ്തു. മത്സരം കാണാന്‍ 65,000ത്തോളം ആളുകള്‍ എത്തിയിരുന്നതായാണ് കണക്ക്. ലീഗ് 1ല്‍ ഒമ്പത് മത്സരങ്ങള്‍ കളിച്ച ലിയോണ്‍ എഫ്‌സിക്ക് ഒരു മത്സരത്തിലും ജയിക്കാന്‍ കഴിഞ്ഞിട്ടില്ല. മൂന്ന് സമനിലയും ആറ് തോല്‍വിയുമായി പോയിന്റ് ടേബിളില്‍ ലിയോണ്‍ എഫ്‌സി അവസാന സ്ഥാനത്താണ്.

ലിയോണ്‍ പരിശീലകന് ഇപ്പോള്‍ സംസാരിക്കാന്‍ കഴിയില്ലെന്നും ആക്രമണത്തെ അപലപിക്കുന്നതായും ലിയോണ്‍ ക്ലബ് പ്രസിഡന്റ് ജോണ്‍ ടെക്സ്റ്റര്‍ പറഞ്ഞു. സംഭവത്തെ അപലപിച്ച് ഫ്രാന്‍സ് കായിക മന്ത്രി അമേലി ഔഡിയ കാസ്റ്ററയും രം?ഗത്തെത്തി. ആക്രമണം ഞെട്ടിക്കുന്നതാണ്. ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഫ്രഞ്ച് കായിക മന്ത്രിയുടെ പ്രതികരിച്ചു.

 

Top