മുംബൈ: മഹാരാഷ്ട്രയിൽ മന്ത്രിസഭ വികസനത്തിന് പിന്നാലെ ഏക്‌നാഥ് ഷിൻഡെ- ബിജെപി സഖ്യത്തിൽ കല്ലുകടി. യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ എംഎൽഎ സഞ്ജയ് റാത്തോഡിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിന് എതിരെ ബിജെപി സംസ്ഥാന ഉപാധ്യക്ഷ ചിത്ര വാഗ് രംഗത്തെത്തി.
‘മഹാരാഷ്ട്രയുടെ പുത്രിയായ പൂജ ചവാന്റെ മരണത്തിൽ ആരോപണ വിധേയനായ റാത്തോഡിനെ വീണ്ടും മന്ത്രിയാക്കിയത് നിർഭാഗ്യകരമാണ്’ചിത്ര വാഗ് പറഞ്ഞു. സഞ്ജയ് റാത്തോഡിനെതിരായ പോരാട്ടം തുടരുമെന്നും അവർ പറഞ്ഞു. പ്രതിപക്ഷത്തിരുന്നപ്പോൾ റാത്തോഡിനെതിരെ കടുത്ത വിമർശനമുയർത്തിയ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നവിസ് ഉപമുഖ്യമന്ത്രിയായ മന്ത്രിസഭയിലാണ് റാത്തോഡ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
എന്നാൽ, റാത്തോഡിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ സ്വീകരിച്ചത്. മുൻ സർക്കാരിന്റെ കാലത്ത് തന്നെ പൊലീസ് സഞ്ജയ്ക്ക് ക്ലീൻ ചിറ്റ് നൽകിരുന്നതായും അതുകൊണ്ടാണ് അദ്ദേഹത്തെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതെന്നും ഏക്‌നാഥ് ഷിൻഡെ പറഞ്ഞു. ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ ചർച്ചയ്ക്ക് തയാറാണെന്നും ഷിൻഡെ കൂട്ടിച്ചേർത്തു.
ഉദ്ധവ് താക്കറെ മന്ത്രിസഭയിൽ വനംവകുപ്പ് മന്ത്രിയായിരുന്ന സഞ്ജയ് റാത്തോഡ് ബീഡ് സ്വദേശിയായ 23കാരിയുടെ മരണവുമായി ബന്ധപ്പെടുത്തി ബിജെപി ഉയർത്തിയ ആരോപണങ്ങളെ തുടർന്നാണ് രാജിവെച്ചത്. ഫെബ്രുവരി എട്ടിനാണ് ടിക് ടോക് താരമായ പൂജ ചവാൻ എന്ന യുവതിയെ പുനെയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മരണം സംബന്ധിച്ച് രണ്ടുപേരുടെ സംഭാഷണം അടങ്ങുന്ന ഓഡിയോ ക്ലിപ്പ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഓഡിയോ ക്ലിപ്പിൽ സംസാരിക്കുന്നവരിൽ ഒരാൾ സഞ്ജയ് റാത്തോഡ് ആണെന്നായിരുന്നു ആരോപണം.
അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ സഞ്ജയ് റാത്തോഡ് നിഷേധിച്ചിരുന്നു. വൃത്തികെട്ട രാഷ്ട്രീയമാണ് ബിജെപി നടത്തുന്നതെന്നും ഇതിൽ പ്രതിഷേധിച്ചാണ് രാജിവെക്കുന്നതെന്നുമാണ് അദ്ദേഹം അന്ന് പറഞ്ഞത്.