ഹര്‍ത്താലിനിടെ കല്ലേറ്, കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കണ്ണിന് പരിക്ക്; ആശുപത്രിയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെ, കല്ലേറിൽ കെഎസ്ആർടിസി ഡ്രൈവർക്ക് കണ്ണിന് പരിക്കേറ്റു. കോഴിക്കോട് സിവിൽ സ്‌റ്റേഷന് മുന്നിലാണ് കെഎസ്ആർടിസി ബസിന് നേരെ ഹർത്താൽ അനുകൂലികൾ കല്ലെറിഞ്ഞത്. കണ്ണിന് പരിക്കേറ്റ ഡ്രൈവറെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഹർത്താലിനിടെ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ വാഹനങ്ങൾക്ക് നേരെ കല്ലേറ് നടന്നു. കോഴിക്കോട് ടൗണിലും കല്ലായിയിലും ചെറുവണ്ണൂരിലും വാഹനങ്ങൾക്ക് നേരെ കല്ലെറിഞ്ഞു. കല്ലേറിൽ മൂന്ന് കെഎസ്ആർടിസി ബസുകളുടെ ചില്ലുകൾ തകർന്നു. കല്ലായിയിൽ ലോറിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആലപ്പുഴ വളഞ്ഞവഴിയിൽ കെഎസ്ആർടിസി ബസുകൾക്കും ലോറികൾക്കും നേരെ കല്ലേറ് നടന്നു.

വളഞ്ഞവഴിയിൽ രണ്ട് കെഎസ്ആർടിസി ബസുകളുടെയും രണ്ട് ലോറികളുടെയും ചില്ലുകൾ തകർന്നു. തിരുവനന്തപുരം കാട്ടാക്കടയിൽ ഹർത്താൽ അനുകൂലികൾ ബസുകൾ തടഞ്ഞു.

ഹർത്താലിനിടെ ക്രമസമാധാനം ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കാൻ ഡിജിപി നിർദേശം നൽകി. അതിനിടെ യാത്രക്കാർ കുറവാണെങ്കിലും കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നുണ്ട്. ഓട്ടോയും സ്വകാര്യ വാഹനങ്ങളും നിരത്തിലുണ്ട്. എന്നാൽ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല.

പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താലിൽ കർശന സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ഹർത്താൽ ദിനത്തിൽ ക്രമസമാധാനപാലനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും നിർദേശം നൽകി. അക്രമത്തിൽ ഏർപ്പെടുന്നവർ, നിയമലംഘകർ, കടകൾ നിർബന്ധമായി അടപ്പിക്കുന്നവർ എന്നിവർക്കെതിരെ കേസെടുത്ത് ഉടനടി അറസ്റ്റ് ചെയ്യും.

സമരക്കാർ പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടാതിരിക്കാൻ പൊലീസ് ശ്രദ്ധ ചെലുത്തും. ആവശ്യമെങ്കിൽ കരുതൽ തടങ്കലിനും നിർദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവൻ പൊലീസ് സേനാംഗങ്ങളെയും ക്രമസമാധാനപാലത്തിനായി നിയോഗിക്കും. ജില്ലാ പൊലീസ് മേധാവിമാരുടെ നിയന്ത്രണത്തിലുളള സുരക്ഷാക്രമീകരണങ്ങളുടെ മേൽനോട്ട ചുമതല റേഞ്ച് ഡിഐജിമാർ, സോണൽ ഐജിമാർ, ക്രമസമാധാന വിഭാഗം എഡിജിപി എന്നിവർക്കാണ്.

Top