ടി 20 ലോകകപ്പിൽ ഇന്ത്യയെ പിടിച്ചുകെട്ടാൻ എതിരാളികൾ വിയർക്കുമെന്ന് സ്റ്റീവ് സ്മിത്ത്

ക്രിക്കറ്റ് ലോകത്തെ മുഴുവന്‍ ചര്‍ച്ചകള്‍ ഇപ്പോള്‍ വരുന്ന ടി20 ലോകകപ്പിനെകുറിച്ച് മാത്രമാണ്. ആവേശപോരാട്ടങ്ങള്‍ക്ക് ഒടുവില്‍ ആര് കിരീടം നേടുമെന്നതാണ് ചോദ്യം. ഇപ്പോഴിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയ്ക്കു താഴെയേ മറ്റു ടീമുകള്‍ വരൂയെന്നും ഇന്ത്യയെ പിടിച്ചുകെട്ടണമെങ്കില്‍ മറ്റുള്ളവര്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരുമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത്.

ഇത്തവണ ടി20 ലോകകപ്പില്‍ കിരീടം നേടുവാന്‍ ഏറ്റവും സാധ്യതകള്‍ കല്‍പ്പിക്കപ്പെടുന്ന ടീമാണ് ഇന്ത്യ എന്ന് പറഞ്ഞ സ്മിത്ത് ഐപിഎല്ലില്‍ ഈ സ്റ്റേഡിയങ്ങളില്‍ കളിച്ചത് അവരുടെ താരങ്ങളെ വളരെ അധികം സഹായിക്കും എന്നും ചൂണ്ടിക്കാട്ടി. പക്ഷേ ഇന്നലെ നടന്ന ഇന്ത്യ- ഓസ്ട്രേലിയ സന്നാഹ മത്സരത്തില്‍ ഒമ്പത് വിക്കറ്റിനാണ് ടീം ഇന്ത്യ ജയിച്ചത്. മത്സരത്തില്‍ ഔസീസ് തോറ്റെങ്കിലും സ്റ്റീവ് സ്മിത്തിന്റെ ബാറ്റിങ് ഏറെ കയ്യടികള്‍ നേടിയിരുന്നു. 48 ബോളില്‍ 7 ഫോര്‍ അടക്കം 57 റണ്‍സാണ് താരം നേടിയത്.

‘ഇന്ത്യ ഈ ലോകകപ്പ് ടൂര്‍ണമെന്റിലെ ഏറ്റവും ശക്തരായ ടീമാണ്. അവരുടെ ഭയങ്കര ടീമാണ്. അവര്‍ക്കെതിരെ ജയിക്കുക പ്രയാസമാണ്. ഈ ടീമിനെതിരെ ജയിക്കാന്‍ എതിരാളികള്‍ കഷ്ടപ്പെടണം. എല്ലാ മേഖലയിലും മാച്ച് വിന്നര്‍മാരുള്ള ഈ ടീമിന് കഴിഞ്ഞ കുറച്ച് മാസങ്ങളില്‍ ഇവിടെ കളിച്ച പരിചയസമ്പത്തും ഉണ്ട്. ഈ സാഹചര്യങ്ങളിലാണ് അവര്‍ ഐപിഎല്‍ കളിച്ചത്. എനിക്ക് അധികം മത്സരങ്ങള്‍ കളിക്കാനുള്ള അവസരം ലഭിച്ചില്ല എങ്കിലും പോലും നെറ്റ്സില്‍ സമയം ചിലവഴിക്കാന്‍ സാധിച്ചത് വളരെ ഏറെ സഹായകമാണ്’- സ്മിത്ത് വിശദമാക്കി.

 

Top