സ്ത്രീകളെ കുറിച്ചുള്ള ‘സ്റ്റീരിയോടൈപ്പ്’ പ്രയോഗങ്ങള്‍; ജഡ്ജിമാര്‍ക്കായി ശൈലീപുസ്തകം

ദില്ലി: കോടതി ഉത്തരവുകളില്‍ ജഡ്ജിമാര്‍ക്ക് സ്ത്രീകള്‍ക്ക് എന്തൊക്കെ വിശേഷണങ്ങള്‍ നല്‍കരുതെന്നുള്ള മാര്‍ഗനിര്‍ദേശവുമായി സുപ്രീംകോടതി. വിധികളില്‍ വിശേഷിപ്പിക്കുന്ന ചില സ്ത്രീവിരുദ്ധ സ്റ്റീരിയോടൈപ്പ് പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ജഡ്ജിമാര്‍ക്കായി സുപ്രീംകോടതി ഗൈഡ് പുറത്തിറിക്കിയത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഗൈഡ് പ്രകാശനം ചെയ്തു.

നിയമ നടപടികളില്‍ ലിംഗനീതി ഉറപ്പാക്കാനുള്ള വലിയ ബോധവല്‍ക്കരണ നീക്കത്തിന്റെ ഭാഗമായാണ് സുപ്രീംകോടതി നടപടി. ലിംഗനീതിക്ക് നിരക്കാത്തതും, എന്നാല്‍ ഉപയോഗിച്ച് തഴക്കം വന്നതുമായ വാക്കുകളും പ്രയോഗങ്ങളും പട്ടികപ്പെടുത്തി, കോടതി ഉത്തരവുകളില്‍ അവ ഉപയോഗിക്കരുതെന്ന് ജഡ്ജിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന ഗൈഡ് ആണ് സുപ്രീം കോടതി ഇന്ന് പുറത്തിറക്കിയത്.

‘ജെന്‍ഡര്‍ സ്റ്റീരിയോടൈപ്പുടകളെ ചെറുക്കുന്നതിനുള്ള ശൈലീപുസ്തകം’ എന്നാണ് പ്രകാശന വേളയില്‍ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഇതിനെ വിശേഷിപ്പിച്ചത്. പുസ്തകത്തിന്റെ പ്രകാശന വേളയില്‍, മുന്‍കാല കോടതി വിധികളില്‍ സ്ത്രീകളെ കുറിച്ച് ഉപയോഗിച്ചിരുന്ന നിന്ദ്യമായ നിരവധി വാക്കുകള്‍ അദ്ദേഹം ഉദ്ധരിച്ചു. കോടതി വിധികളില്‍ സ്ത്രീകളെ വിശേഷിപ്പിച്ച ഈ വാക്കുകള്‍ അനുചിതമാണ്.

എന്നാല്‍ വിധിന്യായങ്ങളെ വിമര്‍ശിക്കുകയോ സംശയിക്കുകയോ അല്ല, ഈ ശൈലീ പുസ്തകത്തിന്റെ ലക്ഷ്യം. ലിംഗപരമായ സ്റ്റീരിയോടൈപ്പ് പ്രയോഗങ്ങള്‍ അശ്രദ്ധമായി എങ്ങനെ നിലനില്‍ക്കുന്നുവെന്ന് അടിവരയിടുക മാത്രമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ പ്രയോഗങ്ങള്‍ നിര്‍വചിക്കുകയും അത് അനുചിതമായ പ്രയോഗമാണെന്ന അവബോധം പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ പുസ്തകം കൊണ്ട് ലക്ഷ്യമാക്കുന്നത്. സ്ത്രീകളെ കുറിച്ചുള്ള സ്റ്റീരിയോടൈപ്പ് പ്രയോഗങ്ങളും വാക്കുകളും തിരിച്ചറിയാന്‍ ഇത് ജഡ്ജിമാരെ സഹായിക്കും. കൈപ്പുസ്തകം സുപ്രീംകോടതിയുടെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

മാര്‍ച്ചില്‍ നടന്ന ഒരു പൊതുപരിപാടിക്കിടെ ലിംഗപരമായ സ്റ്റീരിയോ ടൈപ്പ് പ്രയോഗങ്ങള്‍ തടയുന്നതിനുള്ള ഒരു ശൈലീ പുസ്തകം പണിപ്പുരയിലാണെന്ന് ചീഫ് ജസ്റ്റീസ് പറഞ്ഞിരുന്നു. ഒരാളുമായി ഒരു സ്ത്രീ ബന്ധത്തിലായിരിക്കുമ്പോള്‍ ‘വെപ്പാട്ടി’ എന്ന് പരാമര്‍ശിക്കുന്ന വിധിന്യായങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. മറ്റു ചില വിധികളില്‍ സ്ത്രീകളെ ‘കീപ്പ്’ എന്ന് വിശേഷിപ്പിക്കുന്നതും കണ്ടു എന്നുമായിരുന്നു ഈ കൈപ്പുസ്തകം തയ്യാറാക്കുന്നതിനുള്ള കാരണങ്ങള്‍ വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത്.

Top