വിസ്താരയുടെ ജീവനക്കാരെ എയർ ഇന്ത്യയുമായി സംയോജിപ്പിക്കുന്നതിനുള്ള നടപടികൾ തുടങ്ങി

ദില്ലി: വിസ്താര എയർലൈൻസിന്റെ ജീവനക്കാരെ എയർ ഇന്ത്യയുമായി സംയോജിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ജീവനക്കാരെ സംയോജിപ്പിക്കുന്നതിനുളള നടപടിക്രമങ്ങൾക്ക് തുടക്കമായെന്ന് വിസ്താര സിഇഒ വിനോദ് കണ്ണൻ മാധ്യമങ്ങളോട് വ്യക്തമാക്കി. 2024 ഏപ്രിൽ മാസത്തിൽ ഇതിനാവശ്യമായ റെഗുലേറ്ററി ക്ലിയറൻസുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ടാറ്റ കുടുംബം, തങ്ങളുടെ വ്യോമയാന സാമ്രാജ്യം ശക്തിപ്പെടുത്താനും വിപണിയിൽ മുൻനിരയിലുള്ള ഇൻഡിഗോയുമായി മത്സരിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് നീക്കം. വിസ്താരയും എയർ ഇന്ത്യയും തമ്മിലുള്ള ഈ സഹകരണം എയർലൈനുകളെ ഏകീകരിക്കുന്നതിലെ ഒരു സുപ്രധാന ചുവടുവെയ്പ്പാണ്, ഇത് വഴി യാത്രക്കാർക്ക് മെച്ചപ്പെട്ട സേവനങ്ങളും സൗകര്യങ്ങളും ലഭ്യമാക്കുകയുമാണ് ലക്ഷ്യം. ലയനം ഇന്ത്യയുടെ എയർലൈൻ വ്യവസായത്തിൽ ത്തന്നെ വലിയ മാറ്റങ്ങൾക്ക് കാരണമാകുമെന്നുമാത്രമല്ല, വിസ്താര – എയർ ഏഷ്യ ലയനം സാധ്യമായാൽ, രാജ്യത്തെ വ്യോമയാന മേഖലയിൽ ശക്തമായ സാന്നിധ്യമായി എയർ ഇന്ത്യ മാറുമെന്നാണ് വിലയിരുത്തൽ. കൂടാതെ വിദേശ സർവീസുകളുടെ എണ്ണത്തിലും എയർ ഇന്ത്യ മുൻനിരയിലെത്തും. നവംബറിൽ പ്രഖ്യാപിച്ച വിസ്താര എയർ ഇന്ത്യ ലയനം, ടാറ്റ ഗ്രൂപ്പിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിനും ഇൻഡിഗോയ്ക്കൊപ്പം മത്സരിക്കാനുള്ള ശ്രമങ്ങളുടെ കൂടി ഭാഗമാണ്.

നിലവിൽ വിസ്താരയിൽ 51 ശതമാനം ഉടമസ്ഥാവകാശം ടാറ്റയുടെയും ബാക്കിയുള്ള 49 ശതമാനം സിംഗപ്പൂർ എയർലൈൻസിന്റെയും കൈയ്യിലാണ്. ഇരു കമ്പനികളും ഒരുമിക്കുന്നതോടെ വിസ്താര എയർലൈൻസ് ഇല്ലാതാകും. എയർ ഇന്ത്യിൽ 2059 കോടി രൂപ നിക്ഷേപിക്കുന്ന സിംഗപ്പൂർ എയർലൈൻസിന് 25 ശതമാനം ഓഹരി പങ്കാളിത്തമാണ് ലഭിക്കുക. 2021 അവസാനം 18,000 കോടി രൂപയ്ക്കാണ് എയർ ഇന്ത്യയെ ടാറ്റ ഏറ്റെടുത്തത്

Top