വിദേശവനിതകളുടെ മൊബൈല്‍ ഫോണും ബാഗും കവര്‍ന്ന കേസ് പ്രതി പിടിയില്‍

തിരുവനന്തപുരം: കോവളം ബീച്ചിലെത്തിയ വിദേശവനിതകളുടെ മൊബൈല്‍ ഫോണും ബാഗും കവര്‍ന്ന കേസിലെ പ്രതി റിമാന്‍ഡില്‍. വിഴിഞ്ഞം ആമ്പല്‍ക്കുളം സ്വദേശി സെയ്ദലിയെ കഴിഞ്ഞ ദിവസമാണ് കോവളം പൊലിസ് അറസ്റ്റ് ചെയ്തത്.

ബീച്ചിലെ സിസിടിവി ദൃശ്യങ്ങളുപയോഗിച്ച് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു സംഭവം. കോവളത്ത് സ്ഥിരതാമസമാക്കിയ രണ്ട് വിദേശവനിതകളുടെ മൊബൈല്‍ഫോണും പണമടങ്ങിയ ബാഗുമാണ് സെയ്ദലി കവര്‍ന്നത്. പതിവായി ഇവര്‍ ബീച്ചിലെത്തി തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാറുണ്ട്.

ഈ സമയം സെയ്ദലി ബാഗും ഫോണും തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. ഒരാളുടെ ബാഗ് ബീച്ചില്‍ നടപ്പാതയില്‍ വച്ചും രണ്ടാമത്തേത് ബീച്ചിന് പുറകിലേക്കുള്ള ഇടവഴിയില്‍ വച്ചുമാണ് കവര്‍ന്നത്.

പ്രതി വിഴിഞ്ഞം ഹാര്‍ബര്‍ പരിസരത്തുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് സെയ്ദലി പിടിയിലാകുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Top