ചന്ദ്രിക കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ഇബ്രാഹിം കുഞ്ഞിനെതിരായ ഇഡി അന്വേഷണത്തിന് സ്റ്റേ

കൊച്ചി: പാലാരിവട്ടം മേല്‍പാലം അഴിമതി വഴി ലഭിച്ച പണം ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ വെളുപ്പിച്ചെന്ന ആരോപണത്തില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരായ ഇഡി അന്വേഷണത്തിന് സ്റ്റേ. രണ്ടാഴ്ചത്തേക്കാണ് സ്റ്റേ. സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തത്.

തന്റെ ഭാഗം കേള്‍ക്കാതെയായിരുന്നു ഹര്‍ജിയിലെ നടപടിയെന്നും ഇതു സുപ്രീം കോടതി ഉത്തരവുകള്‍ക്കു വിരുദ്ധമാണെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണത്തിന്റെ മറവില്‍ ഇഡിയും വിജിലന്‍സും പീഡിപ്പിച്ചെന്നും ഹര്‍ജിയിലുണ്ട്.

പാലാരിവട്ടം മേല്‍പാലം അഴിമതി വഴി ലഭിച്ച പണം ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ വെളിപ്പിച്ചെന്ന ആരോപണത്തില്‍ ഇ ഡിയും വിജിലന്‍സും അന്വേഷിക്കണമെന്നായിരുന്നു കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 17ലെ ഹൈക്കോടതി ഉത്തരവ്. ഈ ഉത്തരവിനെ തുടര്‍ന്നാണ്, ചികിത്സയിലായിരിക്കുമ്പോള്‍ വിജിലന്‍സ് നവംബര്‍ 18 ന് അറസ്റ്റ് ചെയ്തതെന്ന് അപ്പീലില്‍ അറിയിച്ചു.

നേരത്തെ, പത്തുകോടി രൂപയുടെ കള്ളപ്പണം വെളിപ്പിച്ചെന്ന് ആരോപിക്കുന്ന കേസില്‍ എന്‍ഫോഴ്സ്മെന്റും അന്വേഷിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇബ്രാഹിം കുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Top