മണല്‍ വില്‍പന സംസ്ഥാന സര്‍ക്കാരുകള്‍ ഏറ്റെടുക്കണം; മാര്‍ഗരേഖ പുറത്തിറക്കി

ന്യൂഡല്‍ഹി: മണല്‍ വില്‍പന സംസ്ഥാന സര്‍ക്കാരുകള്‍ ഏറ്റെടുക്കണമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദേശം അതു സംബന്ധിച്ച് മാര്‍ഗരേഖ പുറത്തിറക്കി. അനധികൃത മണല്‍ വാരലും വില്‍പനയും തടഞ്ഞ് വില നിയന്ത്രിക്കുകയാണു ഇതിലൂടെ ലക്ഷ്യമിടുന്നത്.. മണല്‍ കടത്തുന്ന വാഹനത്തിന്റെ ഡ്രൈവര്‍ക്കെതിരെ മാത്രമല്ല, വാഹനത്തിന്റെയും ഭൂമിയുടെയും ഉടമകള്‍ക്കെതിരെയും നിയമനടപടിക്കു നിര്‍ദേശമുണ്ട്. അനധികൃത മാര്‍ഗങ്ങളിലൂടെ മണല്‍ വാങ്ങുന്നവര്‍ക്കു പിഴ ചുമത്തണം

സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പണമടയ്ക്കുമ്പോള്‍ ലഭിക്കുന്ന രസീത് ഉപയോഗിച്ചാണു മണല്‍ വാങ്ങേണ്ടത്. സംസ്ഥാനത്തെ ഏതു സ്റ്റോക്യാര്‍ഡില്‍നിന്നു വാങ്ങിയാലും ഒരേ വില, വിപണിയടിസ്ഥാനത്തില്‍ വില എന്നിങ്ങനെ രണ്ടു സംവിധാനങ്ങളാവാം. ഒരേ നിരക്കാണെങ്കില്‍ വിലയും വിതരണവും ഫലപ്രദമായി നിയന്ത്രിക്കാമെന്നും ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാരില്‍ റജിസ്റ്റര്‍ ചെയ്ത വാഹനങ്ങളില്‍ മാത്രമേ മണല്‍ കൊണ്ടുപോകാവൂ. ഇവയില്‍ ജിപിഎസ് ഘടിപ്പിച്ച് യാത്ര നിരീക്ഷിക്കണം. ജില്ലയിലെ സിമന്റ് വില്‍പനയുടെ തോതുമായി മണല്‍ നീക്കം താരതമ്യം ചെയ്ത് തട്ടിപ്പു പിടികൂടണം. കേരളത്തില്‍ റവന്യു വകുപ്പ് 20 നദികളുടെ മാപ്പിങ്ങും മണല്‍ ഓഡിറ്റിങ്ങും നടത്തിയതിനെ മികച്ച മാതൃകയെന്നു മാര്‍ഗരേഖ വിശേഷിപ്പിക്കുന്നു.

കേരളത്തിലെ നദികളില്‍ നിന്നുള്ള മണല്‍ ഖനനം ഇപ്പോള്‍ നിരോധിച്ചിരിക്കുകയാണ്. എന്നാല്‍ പ്രളയ സമയത്തു നദികള്‍ കരകവിയുന്ന സാഹചര്യത്തില്‍ അവയുടെ ആഴം കൂട്ടണമെന്ന നിര്‍ദേശമുണ്ട്. അതിനു സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ നദീമണല്‍ ഖനനം പുനരാരംഭിക്കും. അണക്കെട്ടുകളില്‍നിന്നു ചെളിയും മണലും നീക്കാനുള്ള കരാര്‍ നടപടികള്‍ പുരോഗമിക്കുന്നു. കരാര്‍ എടുക്കുന്ന കമ്പനി ലേലം ചെയ്തു വില്‍ക്കണമെന്നാണു വ്യവസ്ഥ.

Top