ഫിറോസ് കുന്നംപറമ്പിലിനെതിരെ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

കൊച്ചി : സാമൂഹ്യ മാധ്യമത്തിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച് പരാമര്‍ശങ്ങള്‍ നടത്തിയ ഫിറോസ് കുന്നംപറമ്പിലിനെതിരെ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഫിറോസ് കുന്നംപറമ്പിലിനെതിരെ എത്രയും വേഗം പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫെയ്ന്‍ ആവശ്യപ്പെട്ടു.

ഒരു പെണ്‍കുട്ടിയെ എന്ന വ്യാജേന സ്ത്രീ എന്ന പദപ്രയോഗത്തിലൂടെ കേരളത്തിലെ മുഴുവന്‍ സ്ത്രീകളെയുമാണ് ഫിറോസ് അപമാനിച്ചിരിക്കുന്നതെന്നും ഇത് അനുവദിക്കാനാവില്ലെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.

തന്നെ വിമര്‍ശിച്ച പെണ്‍കുട്ടിക്കെതിരെയാണ് ഫിറോസ് കുന്നംപറമ്പില്‍ ഫേസ്ബുക്ക് ലൈവിലൂടെ അധിക്ഷേപ പരാമര്‍ശവുമായി രംഗത്തെത്തിയത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമില്ലെന്ന് പറഞ്ഞ ഫിറോസ് മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയും മുസ്ലീം ലീഗ് നേതാവുമായ എംസി കമറുദ്ദീന് വേണ്ടി വോട്ട് ചോദിക്കാനെത്തിയതിനെയാണ് പൊതു പ്രവര്‍ത്തകയായ പെണ്‍കുട്ടി വിമര്‍ശിച്ചത്. ഇതിനുപിന്നാലെയിരുന്നു ഫിറോസിന്റെ വേശ്യ പരാമര്‍ശം.

പേര് എടുത്തുപറയാതെയായിരുന്നു ഫിറോസ് കുന്നുംപറമ്പിലിന്റെ ഫേസ്ബുക്ക് ലൈവ്. മാന്യതയുള്ളവര്‍ പറഞ്ഞാല്‍ സ്വീകരിക്കുമെന്നും പ്രവാചകനെ വരെ അപമാനിച്ച സ്ത്രീയോട് പുച്ഛമാണെന്നും ഫിറോസ് പറഞ്ഞു. സ്ത്രീകള്‍ അടങ്ങിയൊതുങ്ങി കഴിയേണ്ടവരാണെന്നും പലര്‍ക്കും ശരീരം കാഴ്ചവെക്കുന്ന ഇവര്‍ക്ക് തനിക്കെതിരെ ശബ്ദിക്കാന്‍ എന്തുയോഗ്യതയാണെന്നും ഇത്തരത്തിലുള്ളവര്‍ പറഞ്ഞാല്‍ തനിക്ക് ഒരു ചുക്കും സംഭവിച്ചാല്‍ പോകുന്നില്ലെന്നും ഇവരോടൊക്കെ പുച്ഛം മാത്രമാണെന്നും ഫിറോസ് വീഡിയോയില്‍ പറയുന്നുണ്ട്.

Top