സംസ്ഥാന സ്‌കൂള്‍ കലോത്സവം മൂന്നു ദിവസമാക്കി ചുരുക്കി; 7,8,9 തിയതികളില്‍ നടക്കും

kalolsavam

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം മൂന്നു ദിവസമാക്കി ചുരുക്കി കൊണ്ട് ഡിസംബര്‍ 7,8,9 തിയതികളില്‍ നടത്താന്‍ തീരുമാനമായി. രചനാ മത്സരങ്ങള്‍ ജില്ലാ തലത്തില്‍ മാത്രമാക്കി.

വിദ്യാഭ്യാസ ഗുണനിലവാര സമിതിയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. സ്‌കൂൾ സബ് ജില്ലാതല മത്സരങ്ങൾ ഏത് തരത്തിൽ നടത്തണം എന്നത് സംബന്ധിച്ചും തീരുമാനമെടുത്തു. മഹാപ്രളയത്തെ അതിജീവിച്ച കുട്ടനാടിന് ആദരമായി സംസ്ഥാന സ്‌കൂൾ കലോത്സവം ആലപ്പുഴയിൽ നടത്താൻ ഇന്നലെ ചേർന്ന മാനുവൽ പരിഷ്‌കരണ സമിതി തീരുമാനിച്ചിരുന്നു.

ആർഭാടങ്ങളും അനാവശ്യ ചെലവുകളും ഒഴിവാക്കി കുട്ടികളുടെ ആഘോഷമായിട്ടാകും മത്സരങ്ങൾ നടത്തുകയെന്ന് മന്ത്രി സി രവീന്ദ്രനാഥ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മന്ത്രിയുടെ ചേംബറിൽ ചേർന്ന മാന്വൽ കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം. സ്‌കൂൾ കലോത്സവം ഡിസംബർ അഞ്ചുമുതൽ ഒമ്പതുവരെ ആലപ്പുഴയിൽ നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.

എല്ലാ മേളകളും ഡിസംബറിൽത്തന്നെ പൂർത്തിയാക്കണമെന്നും മൂന്നാംപാദ വർഷത്തിൽ ക്ലാസുകൾ നഷ്ടപ്പെടാൻ ഇടവരുത്തരുതെന്നും മന്ത്രി നിർദേശിച്ചു. കായികമേള ഒക്ടോബറിൽ തിരുവനന്തപുരത്തും ശാസ്‌ത്രോത്സവം നവംബറിൽ കണ്ണൂരിലും സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം ഒക്ടോബർ അവസാനം കൊല്ലത്തും നടക്കും. എല്ലാ മേളകളുടെയും ഉദ്ഘാടന, സമാപന സമ്മേളനങ്ങൾ ഒഴിവാക്കും. എൽപി, യുപി വിഭാഗ മത്സരങ്ങൾ സ്‌കൂൾതലത്തിൽ അവസാനിക്കും. മത്സര ഇനങ്ങൾ കുറയ്ക്കില്ല. 232 ഇനവും മത്സരത്തിൽ ഉണ്ടാകും. കലോത്സവദിനങ്ങൾ ചുരുക്കി വേദികളുടെ എണ്ണം വർധിപ്പിക്കും. മത്സരം രാത്രിയിലേക്ക് നീളുന്നത് ഒഴിവാക്കും. ജില്ലാതലത്തിൽ വിധികർത്താക്കളെ സംസ്ഥാനതലത്തിൽനിന്ന് നേരിട്ട് നൽകും. ഇതോടെ ജില്ലാ മത്സരങ്ങളിൽ കൂടുതൽ ശാസ്ത്രീയ വിധിനിർണയം സാധ്യമാകും. ഗ്രേസ് മാർക്കിന് നിലവിലെ മാനദണ്ഡംതന്നെ ഉപയോഗിക്കും.

Top