സംസ്ഥാനത്ത് നടക്കുന്നത് വന്‍ നികുതിവെട്ടിപ്പ്; കണക്കുകളുമായി ചരക്കുസേവനനികുതി വകുപ്പ്

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി 122 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധന പ്രകാരം 500 കോടിയോളം രൂപയുടെ വിറ്റുവരവിന്‍മേല്‍ നികുതി ലഭിച്ചിട്ടില്ലെന്നു കണ്ടെത്തി സംസ്ഥാന ചരക്കുസേവനനികുതി വകുപ്പ്. സംസ്ഥാനത്ത് വന്‍തോതില്‍ നികുതിവെട്ടിപ്പുനടക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍.

ഹോട്ടലുകള്‍, ഫര്‍ണിച്ചര്‍ വ്യാപാര സ്ഥാപനങ്ങള്‍, വാഹനവിതരണക്കാര്‍, വര്‍ക്ക് കോണ്‍ട്രാക്ടര്‍മാര്‍, സെക്യൂരിറ്റി സര്‍വീസ് സ്ഥാപനങ്ങള്‍, കോപ്പിറേറ്റ് സേവനദാതാക്കള്‍ എന്നിങ്ങനെ 122 വന്‍കിട സ്ഥാപനങ്ങളിലാണ് സംസ്ഥാന ചരക്കുസേവനനികുതി വകുപ്പ് പരിശോധന നടത്തിയത്. രണ്ടുമാസത്തിനിടെ രണ്ടുതവണയായിട്ടാണ് പരിശോധന നടത്തിയത്. ഫര്‍ണിച്ചര്‍ വ്യാപാരമേഖലയിലാണ് നികുതിവെട്ടിപ്പ് കൂടുതല്‍ നടക്കുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

പ്രതിമാസ റിട്ടേണ്‍ നല്‍കാത്തവരെയും കോടികളുടെ വ്യാപാരമുണ്ടായിട്ടും നികുതിയടക്കാത്തവരെയും ലക്ഷ്യമിട്ടായിരുന്നു റെയ്ഡ് നടത്തിയത്. ഒരിക്കല്‍ പോലും റിട്ടേണ്‍ സമര്‍പ്പിക്കാത്ത സ്ഥാപനങ്ങള്‍ പോലും ഈ പട്ടികയിലുണ്ട്. ഇവരുടെ അക്കൗണ്ട് വിവരങ്ങളുടെ വിശദ പരിശോധന നടന്നുവരികയാണ്.

നികുതിയടക്കാത്തവര്‍ക്ക് പിഴ ചുമത്താതിരിക്കാന്‍ കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ പിഴസഹിതം നികുതിയീടാക്കാനാണ് സാധ്യത.

Top