കേരളത്തിന്റെ ഗോതമ്പ് വിഹിതം വെട്ടിക്കുറച്ചത് സംസ്ഥാന സർക്കാർ അറിഞ്ഞെന്ന് കേന്ദ്രം

ഡൽഹി: കേരളത്തിനുള്ള ഗോതമ്പിന്റെ വിഹിതം കുറച്ചത് സംസ്ഥാന സർക്കാരിന്റെ അറിവും സമ്മതത്തോടും കൂടിയെന്ന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പിയുഷ് ഗോയൽ. ലോക‍്‍സഭയിൽ പാലക്കാട് എംപി, വി.കെ.ശ്രീകണ്ഠന് നൽകിയ മറുപടിയിലാണ് സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന മറുപടി മന്ത്രി നൽകിയത്. മെയ് മാസത്തിലാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കുള്ള ഗോതമ്പിന്റെ വിഹിതം കേന്ദ്രം കുറച്ചത്. ദേശീയ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിലെ ഭക്ഷ്യ സുരക്ഷ സ്കീം പ്രകാരമായിരുന്നു നടപടി. ഗോതമ്പ് വിഹിതം വെട്ടിക്കുറച്ചതിനെതിരെ കേരളം രൂക്ഷമായി പ്രതികരിച്ചിരുന്നു.

വിതരണത്തിന് വേണ്ടിയുള്ള സ്റ്റോക്ക് സ്ഥാപിക്കുന്നതിനും, അതിലെ സമ്മർദ്ദം ലഘൂകരിക്കുന്നതിനും അതാത് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കൂടിയാലോചന നടത്തിയ ശേഷം മാത്രമേ കേന്ദ്രം പരിഷ്കാരങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളൂ. കേരളത്തിന്റെ ആവശ്യപ്രകാരം ടൈഡ് – ഓവർ വിഭാഗത്തിന് കീഴിൽ 2023 മാർച്ച് വരെയുള്ള കാലയളവിലേക്ക് ഗോതമ്പിന്റെ കൂടുതൽ വിഹിതത്തിന് പകരം തുല്യമായ അരിയാണ് അനുവദിച്ചതെന്നും പിയുഷ് ഗോയൽ വ്യക്തമാക്കി.

സംസ്ഥാന സർക്കാറിന്റെ സമ്മതത്തോടുകൂടി തന്നെയാണ് കേന്ദ്രം കേരളത്തിന്റെ ഗോതമ്പ് വിഹിതം വെട്ടി കുറച്ചിരിക്കുന്നത് എന്നുള്ളത് മന്ത്രി നൽകിയ ഉത്തരത്തിൽ നിന്നും വ്യക്തമാണെന്ന് വി.കെ.ശ്രീകണ്ഠൻ ആരോപിച്ചു. ഇതുമറച്ച് വച്ചാണ് ഗോതമ്പിന്റെ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര നടപടിയെ ചോദ്യം ചെയ്യുകയും കുറ്റപ്പെടുത്തുകയും സംസ്ഥാനം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Top