കേന്ദ്ര പദ്ധതികള്‍ ജനങ്ങളില്‍ എത്താതിരിക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ ആസൂത്രിത നീക്കം: വി.മുരളീധരന്‍

ന്യൂഡല്‍ഹി: കേന്ദ്രം അനുവദിച്ച 596.65 ടണ്‍ കടല സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യാതെ പുഴുവരിച്ച് ഉപയോഗ ശൂന്യമായെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. കേന്ദ്ര പദ്ധതികളോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന നിഷേധാത്മക സമീപനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിതെന്നും കേന്ദ്ര പദ്ധതികള്‍ ജനങ്ങളില്‍ എത്താതിരിക്കാനുള്ള ആസൂത്രിത നീക്കമാണോ ഇതിനു പിന്നിലെന്ന് സമഗ്രാന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

പ്രധാന മന്ത്രി ഭവന പദ്ധതി പ്രകാരം പാവപ്പെട്ടവരുടെ വീട് നിര്‍മ്മാണത്തിന് കേന്ദ്രം അനുവദിച്ച 195.82 കോടി രൂപ സംസ്ഥാനം ചിലവഴിക്കാതെ പാഴാക്കിയ സി.എ.ജി റിപ്പോര്‍ട്ട് പുറത്ത് വന്നതും അടുത്തിടെയാണ്. 2016 2017 വര്‍ഷത്തിലും 2017 18 വര്‍ഷങ്ങളിലുമായി 42431 വീടുകള്‍ പ്രധാനമന്ത്രി ഭവന നിര്‍മ്മാണ പദ്ധതി പ്രകാരം നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടിരുന്നെങ്കിലും 16101 വീടുകള്‍ മാത്രമാണ് നിര്‍മ്മിച്ചത്. പൈപ്പ് വഴി എല്ലാ വീടുകളിലും ശുദ്ധ ജലമെത്തിക്കാന്‍ ലക്ഷ്യമിടുന്ന ജല്‍ ജീവന്‍ മിഷനും കേരളത്തില്‍ അര്‍ഹതയുള്ള കുടുംബങ്ങളില്‍ എത്തുന്നില്ലെന്ന് കേന്ദ്ര ജലശക്തി മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ഈ വര്‍ഷം 1804.59 കോടി രൂപ ജല്‍ ജീവന്‍ മിഷന്‍ നടപ്പാക്കാന്‍ കേന്ദ്ര അനുവദിച്ചപ്പോള്‍ മുന്‍ വര്‍ഷത്തെ അവസ്ഥ ഉണ്ടാകരുതെന്ന് നിര്‍ദേശം നല്‍കിയതും ഓര്‍ക്കണം. പ്രധാനപ്പെട്ട കേന്ദ്ര പദ്ധതികള്‍ സംസ്ഥാനത്ത് അട്ടിമറിക്കുന്ന സാഹചര്യം പരിശോധിക്കപ്പെടേണ്ടതാണ്. വികസന പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയം നോക്കി മാത്രം നടപ്പാക്കുന്ന സമീപനം സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിക്കണം. വികസനത്തില്‍ രാഷ്ട്രീയം നോക്കാതെ മുന്നോട്ട് പോകുന്ന കേന്ദ്ര സര്‍ക്കാരിനെ മാതൃകയാക്കാന്‍ സംസ്ഥാനം തയ്യാറാകണമെന്നും വി മുരളീധരന്‍ ആവശ്യപ്പെട്ടു.

Top