ഓഖി ദുരന്തബാധിതരെ സംസ്ഥാന സര്‍ക്കാര്‍ കബളിപ്പിക്കുകയായിരുന്നു; ചെന്നിത്തല

ramesh chennithala-thomas chandy

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഓഖി ദുരന്തബാധിതരെ കബളിപ്പിക്കുകയായിരുന്നുവെന്ന ക്രൂരസത്യമാണ് ആര്‍ച്ച് ബിഷപ്പ് സൂസപാക്യത്തിന്റെ വാക്കുകളിലൂടെ പുറത്ത് വന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓഖി ദുരന്തമുണ്ടായി നാല് മാസം കഴിഞ്ഞിട്ടും കേവലം 49 കുടുംബങ്ങള്‍ക്ക് മാത്രമാണ് നഷ്ടപരിഹാരം ലഭിച്ചതെന്നത് ദുരിതാശ്വാസത്തിന്റെ കാര്യത്തില്‍ ഫിഷറീസ് മന്ത്രിയും സര്‍ക്കാരും ഇത്രയും നാള്‍ പറഞ്ഞതെല്ലാം നുണയായിരുന്നുവെന്നത് തെളിയിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

തമിഴ്‌നാട്ടില്‍ ഓഖി ദുരന്തബാധിതര്‍ക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരവും പത്ത് ലക്ഷം രൂപ നിക്ഷേപവുമായി കൊടുത്തപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇവിടെ നല്‍കിയ മറുപടി പാര്‍ട്ടി കോണ്‍ഗ്രസ് കഴിയട്ടെ, തിരക്കാണ് എന്നൊക്കെയാണ്. തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ സംവിധാനം ജാഗ്രതയോടെ പ്രവര്‍ത്തിക്കുമ്പോള്‍ ഇവിടെ മുഴുവന്‍ കെടുകാര്യസ്ഥതാണെന്ന് ആര്‍ച്ച് ബിഷപ്പിന് പറയേണ്ടി വന്നത് അത്രയേറെ ഗുരുതരമായ വീഴ്ച സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത് കൊണ്ടാണെന്നും ചെന്നിത്തല പറഞ്ഞു. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം മന്ത്രിക്കും സര്‍ക്കാരിനുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top