കർഷകനിയമ വിഷയത്തിൽ നിലപാട് ഉറപ്പിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കർഷകനിയമഭേദഗതികൾക്ക് എതിരെയുള്ള പരാമർശം അടക്കമുള്ള നയപ്രഖ്യാപനപ്രസംഗത്തിന്‍റെ കരടിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി. കേന്ദ്രസർക്കാരിന്‍റെ കർഷകനിയമഭേദഗതികൾ കർഷകർക്ക് എതിരാണെന്നടക്കം വിമർശനങ്ങൾ ഉൾക്കൊള്ളിച്ചുള്ള നയപ്രഖ്യാപനപ്രസംഗത്തിനാണ് മന്ത്രിസഭയുടെ അംഗീകാരം. ഇതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നൽകുമോ എന്ന കാര്യം നിർണായകമാണ്. പ്രത്യേകിച്ച്,  വിവാദ കർഷകനിയമഭേദഗതിയെക്കുറിച്ച് ചർച്ച ചെയ്യാൻ സംസ്ഥാനസർക്കാർ വിളിച്ചുചേർത്ത പ്രത്യേകസമ്മേളനത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നിഷേധിച്ച സാഹചര്യത്തിൽ. ഇത്തവണയും പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഉടക്കിട്ട് മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് ഗവർണർ നിലപാടിൽ ഉറച്ചുനിൽക്കുമ്പോൾ സർക്കാറും ഒട്ടും പിന്നോട്ടില്ല.

നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. പ്രത്യേക സഭസമ്മേളനത്തിന് അനുമതി തേടി ഒരിക്കൽക്കൂടി ഗവർണറെ സമീപിക്കാമെന്ന നിർദ്ദേശം വെച്ചത് മുഖ്യമന്ത്രി തന്നെയാണ്.കാർഷിക നിയമഭേദഗതിക്ക് അടിയന്തരസ്വഭാവമില്ലെന്ന് ഗവർണർ മുഖ്യമന്ത്രിയെ അറിയിച്ചപ്പോൾ പ്രശ്നം അതീവ ഗുരുതരമാണെന്നും നിയമസഭ ചർച്ച ചെയ്യേണ്ടതാണെന്നും മുഖ്യമന്ത്രി മറുപടി പറയുന്നു. മുഖ്യമന്ത്രിക്കുള്ള മറുപടിക്കത്തിൽ ഗവർണർ രൂക്ഷവിമർശനം ഉന്നയിച്ചപ്പോൾ മുഖ്യമന്ത്രി  മറുപടി കടുപ്പിച്ചിട്ടില്ല. പക്ഷെ പുതിയ ശുപാർശയും ഗവർണർ തള്ളിയാൽ നിയമനടപടി സ്വീകരിച്ച് ശക്തമായ നിലപാടെടുക്കാമെന്നാണ് മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞത്.

Top