അദാനി ഗ്രൂപ്പുമായി സംസ്ഥാന സര്‍ക്കാര്‍ ഒത്തുകളിക്കുന്നു: വി ഡി സതീശന്‍

തിരുവനന്തപുരം: അദാനി ഗ്രൂപ്പുമായി സംസ്ഥാന സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുതലപ്പൊഴിയില്‍ കോണ്‍ഗ്രസിന്റെ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സതീശന്‍. സമരം നടത്തുന്ന മത്സ്യത്തൊഴിലാളിളെ തീവ്രവാദികളായി സര്‍ക്കാര്‍ മുദ്രകുത്തുകയാണ്. മന്ത്രിമാര്‍ വന്ന് ‘ഷോ കാണിക്കല്ലേ ‘ എന്ന് അധിക്ഷേപിച്ച് മടങ്ങിയെന്നും സതീശന്‍ പറഞ്ഞു.

മുതലപ്പൊഴി വിഷയത്തില്‍ നിയമ സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം നടത്തും. മത്സ്യത്തൊഴിലാളികളെ ഭാഗ്യത്തിനും നിര്‍ഭാഗ്യത്തിനും വിധിക്കും വിട്ടു കൊടുക്കാന്‍ പ്രതിപക്ഷം തയ്യാറല്ല. ആറ് മാസമായി മുഖ്യമന്ത്രി മൗനത്തിന്റെ മാളത്തിലാണ്. ഉത്തരങ്ങള്‍ ഇല്ലാത്തതിനാല്‍ ഇത് സൗകര്യമാണ്. നിയമസഭയില്‍ മിത്ത് പരാമര്‍ശം കൊണ്ടു വരില്ലെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിപക്ഷം ഉന്നയിക്കുന്ന ഗൗരവതരമായ കാര്യങ്ങളില്‍ മറുപടിയില്ല. ആഭ്യന്തര ഭരണത്തില്‍ നാണം കെട്ട കാര്യങ്ങളാണ് നടക്കുന്നത്. നിയമസഭയില്‍ മുഖ്യമന്ത്രിയെക്കൊണ്ട് ഉത്തരം പറയിപ്പിക്കും. മനുഷ്യാവകാശ കമ്മീഷനായി ജസ്റ്റിസ് മണി കുമാറിന്റെ നിയമനത്തില്‍ വിയോജനക്കുറിപ്പ് നല്‍കിയിട്ടുണ്ട്. കാരണം നോട്ടായി മുഖ്യമന്ത്രിക്ക് നല്‍കും. അതിന് ശേഷം മാധ്യമങ്ങളെ അറിയിക്കും. വധിക്കാന്‍ ശ്രമിച്ചു എന്ന തോമസ് കെ തോമസിന്റെ വെളിപ്പെടുത്തല്‍ ഗുരുതരമായ വിഷയമാണ്. പാര്‍ട്ടി കോടതിയില്‍ തീര്‍ക്കേണ്ട വിഷയമല്ല അതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. നിയമസഭയ്ക്ക് അകത്ത് എന്തു പറയണമെന്ന് സുരേന്ദ്രന്‍ പഠിപ്പിക്കേണ്ടതില്ലെന്നും നിയമസഭയുടെ ഗേറ്റിന് പുറത്ത് നില്‍ക്കാനാണ് സുരേന്ദ്രന്റെ പാര്‍ട്ടിയോട് ജനങ്ങള്‍ പറഞ്ഞിരിക്കുന്നതെന്നും സുരേന്ദ്രന് മറുപടിയായി സതീശന്‍ പറഞ്ഞു.

Top