സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

തിരുവനന്തപുരം: 49-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനവും അവാര്‍ഡ് വിതരണവും മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വ്വഹിച്ചത്. സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ സി ഡാനിയേല്‍ പുരസ്‌കാരം നടി ഷീല ഏറ്റുവാങ്ങി. മികച്ച നടിക്കുള്ള പുരസ്‌കാരം നിമിഷാ സജയനാണ് ഇക്കുറി ലഭിച്ചതെങ്കില്‍ നടനുള്ള പുരസ്‌കാരം ജയസൂര്യയും സൗബിന്‍ ഷാഹിറും ചേര്‍ന്ന് പങ്കിടുകയായിരുന്നു.

മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം ‘കാന്തന്‍- ദി ലവര്‍ ഓഫ് കളറി’ന്റെ സംവിധായകന്‍ ഷെരീഫ് ഈസയും മികച്ച സംവിധായകനുള്ള പുരസ്‌കാരം ശ്യാമപ്രസാദും ഏറ്റുവാങ്ങി. ‘സുഡാനി ഫ്രം നൈജീരിയ’യുടെ സംവിധായകന്‍ സക്കറിയ മുഹമ്മദ് ആയിരുന്നു ഇത്തവണത്തെ മികച്ച നവാഗത സംവിധായകന്‍.

ചടങ്ങില്‍ മലയാളസിനിമയിലെ പ്രമുഖരായ 14 പേരെയും ആദരിച്ചു. മുന്‍കാല ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ എസ് പ്രഭു, ഗായികയും നടിയുമായിരുന്ന സി എസ് രാധാദേവി, പ്രേംനസീറിന്റെ ആദ്യ നായിക നെയ്യാറ്റിന്‍കര കോമളം, നടി ടി ആര്‍ ഓമന, നടന്‍ ജി കെ പിള്ള, ഛായാഗ്രാഹകരായ ടി എന്‍ കൃഷ്ണന്‍കുട്ടി നായര്‍, വിപിന്‍ മോഹന്‍, ജഗതി ശ്രീകുമാര്‍, നടിയും പിന്നണി ഗായികയുമായ ലതാ രാജു, സംവിധായകന്‍ ശിവന്‍, ശ്രീലതാ നമ്പൂതിരി, സംഘട്ടസ സംവിധായകന്‍ ത്യാഗരാജന്‍, സംവിധായകന്‍ കെ രഘുനാഥ്, സ്റ്റാന്‍ലി ജോസ് എന്നിവരെയാണ് ആദരിച്ചത്.

Top