ബിനോയ് വിശ്വത്തെ സിപിഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തതിന് സംസ്ഥാന കൗണ്‍സില്‍ അംഗീകാരം

തിരുവനന്തപുരം: ബിനോയ് വിശ്വത്തെ സിപിഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തതിന് സംസ്ഥാന കൗണ്‍സില്‍ അംഗീകാരം. മുതിര്‍ന്ന നേതാവ് ഡി രാജയാണ് ബിനോയ് വിശ്വത്തിന്റെ പേര് നിര്‍ദേശിച്ചത്. എന്നാല്‍ ആരും എതിര്‍ക്കാത്തതിനെ തുടര്‍ന്ന് സെക്രട്ടറിയായി പ്രഖ്യാപിക്കുകയായിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തിരക്കിട്ട് പ്രഖ്യാപിച്ചതിനെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് കെഇ ഇസ്മായില്‍ രംഗത്തെത്തിയിരുന്നു. കീഴ്വഴക്കം ലംഘിച്ചാണ് ബിനോയ് വിശ്വത്തിന്റെ നിയമനമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ഇത്ര തിരക്ക് കൂട്ടി പാര്‍ട്ടി സെക്രട്ടിയെ പ്രഖ്യാപിച്ചത് എന്തിനെന്ന് ചോദിച്ച അദ്ദേഹം പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ ചേര്‍ന്നാണ് സെക്രട്ടറിയെ പ്രഖ്യാപിക്കേണ്ടതെന്നും പറഞ്ഞിരുന്നു. അന്തരിച്ച കാനം രാജേന്ദ്രന്റെ കത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ സംസ്ഥാന സെക്രട്ടറിയെ തീരുമാനിച്ചത് ശരിയായില്ലെന്നും പിന്തുടര്‍ച്ചാവകാശം കമ്യൂണിസ്റ്റ് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

നേതൃത്വം ഏറ്റെടുക്കാന്‍ പാര്‍ട്ടിയില്‍ നേതാക്കള്‍ ഒരുപാട് ഉണ്ടായിരുന്നെങ്കിലും കാനം രാജേന്ദ്രന്റെ വിശ്വസ്തരില്‍ വിശ്വസ്തനായ ബിനോയ് വിശ്വത്തെ തന്നെ സെക്രട്ടറിയാക്കാന്‍ ഒടുവില്‍ സി പി ഐ തീരുമാനിക്കുകയായിരുന്നു. പ്രകാശ് ബാബുവും സത്യന്‍ മൊകേരിയും ഉള്‍പ്പടെ നേതാക്കള്‍ പലരുടെ പേരും സെക്രട്ടറി പദത്തിലേക്ക് പറഞ്ഞു കേട്ടിരുന്നു. എന്നാല്‍ മരിക്കും മുമ്പ് കാനം രാജേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തിനു മുന്നില്‍ വച്ച നിര്‍ദേശമാണ് ബിനോയ് വിശ്വത്തെ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് എത്തിച്ചത്. മൂന്നു മാസത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് അവധി അപേക്ഷിച്ചിരുന്ന കാനം പകരം സെക്രട്ടറിയുടെ ചുമതല ബിനോയ് വിശ്വത്തെ ഏല്‍പ്പിക്കാനായിരുന്നു നിര്‍ദ്ദേശിച്ചത്.

കാനം രാജേന്ദ്രന്‍ സംസ്‌കാര ചടങ്ങുകള്‍ക്ക് പിന്നാലെ ചേര്‍ന്ന സംസ്ഥാന നിര്‍വാഹക സമിതിയില്‍ മറ്റ് പേരുകളൊന്നും ഉയര്‍ന്നു വന്നില്ലെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിശദീകരണം. എന്നാല്‍ പാര്‍ട്ടി സെക്രട്ടറി പദത്തില്‍ പാര്‍ട്ടിക്കകത്ത് തന്നെയുള്ള പൊട്ടലും ചീറ്റലുമാണ് കെഇ ഇസ്മായിലിന്റെ പ്രതികരണത്തോടെ പുറത്തേക്ക് വരുന്നത്. എന്നാല്‍ ഇതിനെ തള്ളുന്ന നിലപാടാണ് ബിനോയ് വിശ്വം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്.

Top