bjp office attack ; central govt wants report

തിരുവനന്തപുരം : ബിജെപി സംസ്ഥാന ഓഫീസിനു നേരെയുണ്ടായ ആക്രമണത്തില്‍ കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ടു തേടി.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ചു. ബിജെപി എംപിമാരുടെ സംഘം കേരളം സന്ദര്‍ശിക്കും.

ചൊവ്വാഴ്ച അര്‍ധരാത്രിയാണു ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ ആക്രമണമുണ്ടായത്. ആറു വര്‍ഷം മുന്‍പു തലസ്ഥാനത്തു കിങ്ഫിഷര്‍ വിമാനത്തില്‍ താല്‍ക്കാലിക ജീവനക്കാരന്‍ കയറ്റിയതുപോലുളള നാടന്‍ ബോംബായിരുന്നു എറിഞ്ഞത്.

സിറ്റി പൊലീസിന്റെ പ്രാഥമികാന്വേഷണത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. സിറ്റി പൊലീസ് കമ്മിഷണര്‍ ജി.സ്പര്‍ജന്‍ കുമാറിന്റെ മേല്‍നോട്ടത്തില്‍ കന്റോണ്‍മെന്റ് എസി കെ.ഇ.ബൈജു സംഭവം അന്വേഷിക്കും.

ഇതിനായി ആറു പ്രത്യേക സംഘങ്ങളെയും നിയോഗിച്ചു. ബോംബ് എറിഞ്ഞെന്നു കരുതുന്നയാള്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിനു ലഭിച്ചു. രാത്രി 11.40നു ബൈക്കിലെത്തിയ അജ്ഞാതനാണ് തലസ്ഥാന നഗരത്തില്‍ കുന്നുകുഴിയില്‍ സ്ഥിതി ചെയ്യുന്ന ഓഫിസ് വരാന്തയിലേക്കു ബോംബ് വലിച്ചെറിഞ്ഞത്.

പത്രക്കടലാസിനകത്തു വെടിമരുന്നും കരിങ്കല്‍ ചീളുകളും നിറച്ചു പുറത്തു ചണം ചുറ്റിയാണ് ഇതു തയാറാക്കിയിരിക്കുന്നത്. ഫൊറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി സാംപിള്‍ ശേഖരിച്ചു.

അക്രമിയുടെ അവ്യക്ത ദൃശ്യങ്ങള്‍ സമീപ കെട്ടിടത്തിലെ സിസിടിവി ക്യാമറയില്‍നിന്നു ലഭിച്ചിട്ടുണ്ട്. 11.40ന് ഒരു ബൈക്ക് ബിജെപി ഓഫിസിനു മുന്നില്‍ വേഗം കുറച്ചു കടന്നുപോകുന്നതായും നിമിഷങ്ങള്‍ക്കകം പൊട്ടിത്തെറി നടക്കുന്നതായുമാണു ദൃശ്യങ്ങളില്‍.

ബൈക്ക് നമ്പര്‍ വ്യക്തമല്ല. അക്രമത്തില്‍ ഓഫിസ് വരാന്തയിലെ ജനല്‍പാളികളില്‍ ഒന്നു പൂര്‍ണമായി തകര്‍ന്നു. ഓഫിസിലുള്ളവര്‍ അപ്പോള്‍ ഭക്ഷണം കഴിക്കാന്‍ പോയിരിക്കുകയായിരുന്നു.

രാത്രി ഒന്‍പതു വരെ താന്‍ ഓഫീസിലുണ്ടായിരുന്നെന്നും അതിനുശേഷം ട്രെയിന്‍ മാര്‍ഗം കോഴിക്കോട്ടു പോയെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പൊലീസിനെ അറിയിച്ചു.

അക്രമത്തിനു പിന്നില്‍ രാഷ്ട്രീയ പകപോക്കല്‍ ഉണ്ടോയെന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല

Top