കേന്ദ്രത്തിന്റെ വൈദ്യുതി ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനം

തിരുവനന്തപുരം: പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളനത്തില്‍ പാസാക്കുന്ന വൈദ്യുതി ഭേദഗതി നിയമത്തിനെതിരെ കടുത്ത എതിര്‍പ്പുമായി സംസ്ഥാനം. കേന്ദ്ര സര്‍ക്കാരിനെ എതിര്‍പ്പ് സംസ്ഥാന സര്‍ക്കാര്‍ രേഖാമൂലം അറിയിച്ചു. ഓഗസ്റ്റ് 10ന് സംസ്ഥാനത്ത് പണിമുടക്ക് നടത്താന്‍ വൈദ്യുതി ബോര്‍ഡ് ജീവനക്കാരും തീരുമാനിച്ചു. ക്രോസ് സബ്സിഡി എടുത്തുകളയുന്നതോടെ ഗാര്‍ഹിക ഉപഭോക്താക്കളുടെ നിരക്കില്‍ വന്‍വര്‍ധനയാകും ഉണ്ടാകുക.

സ്വകാര്യ മേഖലയ്ക്ക് വൈദ്യുതി വിതരണമേഖലയില്‍ കടന്നുവരാനുള്ള അവസരം ഒരുക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. ഒരുപ്രദേശത്ത് ഒന്നില്‍ കൂടുതല്‍ കമ്പനികളെ വൈദ്യുതി വിതരണത്തിനു അനുവദിക്കുമെന്ന് ഭേദഗതിയില്‍ വ്യക്തമാക്കുന്നുണ്ട്. ഇനി മുതല്‍ വൈദ്യുതി വിതരണത്തിന് ലൈസന്‍സ് വേണ്ട.

ഒന്നില്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ വൈദ്യുതി വിതരണത്തിന് കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ രജിസ്റ്റ്ര്ര്‍ ചെയ്താല്‍ മതി. സംസ്ഥാന സര്‍ക്കാരിന് ഒരു നിയന്ത്രണവുമുണ്ടാകില്ല. വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ക്ക് മാത്രമല്ല സംസ്ഥാനത്തിനാകെ ഇതു ഭീഷണിയായി മാറും.

കേന്ദ്രത്തിനും സംസ്ഥാനത്തിനും തുല്യഅധികാരമുള്ള വിഷയമാണ് വൈദ്യുതി. എന്നാല്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം പോലും തേടാതെയാണ് നിയമഭേദഗതി. ഇതില്‍ സംസ്ഥാനം രേഖാമൂലം കേന്ദ്രത്തെ എതിര്‍പ്പ് അറിയിച്ചു. ബോര്‍ഡിന്റെ നിലവിലുള്ള ശൃംഖല ഉപയോഗിച്ച് സ്വകാര്യ കമ്പനികള്‍ക്ക് വൈദ്യുതി വിതരണം നടത്താം.

ലാഭം ലഭിക്കുന്ന ഉപഭോക്താക്കളെയും നഗരപ്രദേശങ്ങളേയും തെരഞ്ഞെടുക്കാന്‍ സ്വകാര്യ കമ്പനികള്‍ക്ക് അധികാരം ലഭിക്കും. കര്‍ഷകര്‍ക്കും ചെറുകിട വ്യവസായങ്ങള്‍ക്കുമുള്ള സബ്സിഡി പൂര്‍ണമായും ഒഴിവാക്കുന്ന അവസ്ഥയുമുണ്ടാകും.

 

Top