പാക്കിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെന്ന് ഡൊണാള്‍ഡ് ട്രംപ്

trump

വാഷിങ്ടണ്‍: പാക്കിസ്ഥാനുമായുള്ള ബന്ധം കുറച്ചുകൂടി മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ താന്‍ ആരംഭിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഭീകരശൃഖംലയായ ഹഖാനികളുടെ പിടിയില്‍നിന്ന് അമേരിക്കന്‍ കനേഡിയന്‍ കുടുംബത്തെ പാക് സൈന്യം രക്ഷപ്പെടുത്തിയതിന് പിന്നാലെയാണ് പാക്കിസ്ഥാനും പാക് നേതാക്കളുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമം താന്‍ ആരംഭിച്ചതായി ട്വിറ്ററിലൂടെ ട്രംപ് അറിയിച്ചത്.

അമേരിക്കന്‍ വംശജയായ കെയ്റ്റലാനെയും ഭര്‍ത്താവിനെയും മൂന്നുമക്കളെയുമാണ് ഹഖാനികളുടെ പിടിയില്‍നിന്ന് കഴിഞ്ഞദിവസം പാക്‌സൈന്യം രക്ഷപ്പെടുത്തിയത്. 2012 ലാണ് കെയ്റ്റ്‌ലാനെയും അവരുടെ കനേഡിയന്‍ വംശജനായ ഭര്‍ത്താവ് ജോഷ്വാ ബോയിലിനെയും ഹഖാനികള്‍ തട്ടിക്കൊണ്ടുപോയത്.

ഭീകരവാദികള്‍ക്ക് പാക്കിസ്ഥാന്‍ നല്‍കുന്ന പിന്തുണയെ ഓഗസ്റ്റില്‍ നടത്തിയ അഫ്ഗാന്‍ സൗത്ത് ഏഷ്യന്‍ പോളിസി പ്രഖ്യാപന വേളയില്‍ ട്രംപ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തുടര്‍ന്നും ഭീകരവാദികള്‍ക്കു സഹായകരമായ നിലപാട് സ്വീകരിച്ചാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

Top