ദേശീയ സ്റ്റാർട്ടപ്പ് പുരസ്‌കാരം സ്വന്തമാക്കി കേരളത്തിൽ നിന്ന് 3 കമ്പനികൾ

കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ സ്റ്റാര്‍ട്ടപ് ഇന്ത്യ പദ്ധതിയുടെ ഭാഗമായൊരുക്കിയ ദേശീയ സ്റ്റാര്‍ട്ട് അപ് പുരസ്‌കാരം കേരളത്തില്‍ നിന്നുള്ള 3 കമ്പനികള്‍ക്ക്. 35 വിഭാഗങ്ങളില്‍ 1600ലേറെ കമ്പനികള്‍ പങ്കെടുത്തിരുന്നു. ഇതില്‍ നിന്നാണ് കേരളത്തിലെ 3 കമ്പനികള്‍ പുരസ്‌കാരം സ്വന്തമാക്കിയത്. കേരളത്തില്‍ നിന്ന് 62 കമ്പനികള്‍ പങ്കെടുത്തിരുന്നു. ഓരോ വിഭാഗത്തിലും ആദ്യ സ്ഥാനത്തെത്തിയ കമ്പനിക്ക് 5 ലക്ഷം രൂപയും കേന്ദ്രമന്ത്രാലയത്തിന്റെയും വിവിധ കോര്‍പറേഷനുകളുടെയും പിന്തുണയ്ക്കുള്ള അവസരവും ലഭിക്കും. ഇന്‍കുബേറ്റര്‍, ആക്‌സിലറേറ്റര്‍ വിഭാഗത്തിനു 15 ലക്ഷം രൂപയാണ് ഒന്നാം സ്ഥാനം.

മാന്‍ഹോള്‍ വൃത്തിയാക്കാന്‍ വികസിപ്പിച്ച ബാന്‍ഡിക്കൂട്ട് എന്ന റോബട്ട് ഏറെ ശ്രദ്ധ നേടിയിരുന്നു. കെ.റാഷിദ്, എം.കെ. വിമല്‍ ഗോവിന്ദ്, എന്‍.പി. നിഖില്‍, അരുണ്‍ ജോര്‍ജ് എന്നിവരാണു കോളജ് പഠനകാലത്ത് 2015ല്‍ കമ്പനി സ്ഥാപിച്ചത്. കൃഷി- പ്രൊഡക്ടിവിറ്റി വിഭാഗത്തില്‍ കൊച്ചി കേന്ദ്രമായ നവ ഡിസൈന്‍ ആന്‍ഡ് ഇന്നവേഷന്‍ പ്രൈവറ്റ് ലിമിറ്റഡാണ് വിജയം സ്വന്തമാക്കിയത്. കള്ള്, നീര എന്നിവ രൂപപ്പെടുത്തിയെടുക്കാനുള്ള ‘സാപ്പര്‍’ എന്ന റോബട്ടിക് സംരംഭമാണ് ഇവരെ പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. ചാള്‍സ് വിജയ് വര്‍ഗീസ് ഫൗണ്ടറായ കമ്പനി 2017ലാണു രൂപീകരിച്ചത്. ഭക്ഷ്യ സംസ്‌കരണ വിഭാഗത്തില്‍ ജയിംസ് ജോസഫ് സ്ഥാപിച്ച ഗോഡ്‌സ് ഓണ്‍ ഫുഡ് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡാണു (ജാക്ക്ഫ്രൂട്ട് 365) ജേതാക്കള്‍.

Top