താരങ്ങളെ ഉപദ്രവിക്കുന്നത് കണ്ടു; ബ്രിജ്ഭൂഷണിനെതിരെ അന്താരാഷ്ട്ര ഗുസ്തി റഫറിയുടെ മൊഴി

ഡല്‍ഹി: ഗുസ്തി താരങ്ങളെ ബ്രിജ്ഭൂഷണ്‍ ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ടെന്ന് അന്താരാഷ്ട്ര ഗുസ്തി റഫറി ജഗ്ബീര്‍ സിംഗിന്റെ മൊഴി. കേസിലെ ആറ് താരങ്ങള്‍ ഉന്നയിച്ച പരാതികള്‍ ശരി വെയ്ക്കുന്നതാണ് ജഗ്ബീര്‍ സിംഗിന്റെ മൊഴി. ബ്രിജ്ഭൂഷണ്‍ പരാതിക്കാരിയുടെ തൊട്ടടുത്ത് നില്‍ക്കുന്നത് താന്‍ കണ്ടു എന്നാണ് കേസിലെ 125 സാക്ഷികളില്‍ ഒരാളായ ജഗ്ബീര്‍ സിംഗ് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. പെണ്‍കുട്ടി ബ്രിജ്ഭൂഷണെ തള്ളി മാറ്റുന്നതും അസ്വസ്ഥയായി മാറി നില്‍ക്കുന്നത് കണ്ടെന്നും അന്താരാഷ്ട്ര ബോക്സിങ് മത്സരങ്ങള്‍ക്ക് റഫറിയായ ജഗ്ബീര്‍ സിംഗ് വെളിപ്പെടുത്തി.

കേസിലെ ആറ് താരങ്ങള്‍ ഉന്നയിച്ച പരാതികള്‍ ശരി വെയ്ക്കുന്നതാണ് ജഗ്ബീര്‍ സിംഗിന്റെ വെളിപ്പെടുത്തല്‍. വിഷയം കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ കൂടുതല്‍ പ്രതികരണത്തിന് ഇല്ലെന്നാണ് ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിന്റെ നിലപാട്.

പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരം നല്‍കിയത് വ്യാജ പരാതി ആണെന്ന് താരത്തിന്റെ പിതാവ് തന്നെ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. കേസ് പിന്‍വലിക്കാന്‍ തങ്ങള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്നു എന്ന് മറ്റ് താരങ്ങള്‍ ആരോപണം ഉന്നയിക്കുന്നതിനിടെയാണ് പ്രായപൂര്‍ത്തിയാകാത്ത താരത്തിന്റെ പിന്മാറ്റം. അതേസമയം, പ്രതിഷേധത്തിനിടെ ഗുസ്തി താരങ്ങള്‍ വിദ്വേഷ പ്രസംഗം നടത്തിയെന്ന ബാം ബാം മഹാരാജ് നൗഹാതിയ നല്‍കിയ പരാതി ജൂലൈ ഏഴിന് കോടതി പരിഗണിക്കും. പരാതിക്കാരന്റെ ആരോപണത്തിന് തെളിവില്ലെന്ന് ആണ് കേസില്‍ ഡല്‍ഹി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

Top