ചെന്നൈ : പ്രഖ്യാപനസമയം മുതല്‍ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് രജനികാന്ത് നായകനാവുന്ന നെല്‍സണ്‍ ദിലീപ്‍കുമാര്‍ ചിത്രം ജയിലര്‍. രജനികാന്തിനൊപ്പം അതിഥിവേഷമെങ്കിലും പ്രാധാന്യമുള്ള റോളില്‍ മോഹന്‍ലാല്‍ എത്തുന്നുവെന്നത് മലയാളി സിനിമാപ്രേമികളില്‍ ഈ പ്രോജക്റ്റിന്മേലുള്ള കൗതുകം വര്‍ധിപ്പിച്ച ഘടകമാണ്. ഓഗസ്റ്റ് 10 ന് തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിന്റെ ഓരോ പബ്ലിസിറ്റി മെറ്റീരിയലും വലിയ ആവേശത്തോടെയാണ് ആസ്വാദകര്‍ സ്വീകരിക്കാറ്.
ഏറ്റവുമൊടുവില്‍ ഒഫിഷ്യല്‍ ഷോകേസ് എന്ന പേരില്‍ പുറത്തെത്തിയ 2.15 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഇതും വൈറലാകുന്നതിനിടെയാണ് ഈ ചിത്രത്തില്‍ രജനികാന്ത് അടക്കം വിവിധ താരങ്ങളുടെ പ്രതിഫലം സംബന്ധിച്ച വാര്‍ത്ത വിവിധ തമിഴ് സൈറ്റുകള്‍ പ്രസിദ്ധീകരിച്ചത്.
മുന്‍ ചിത്രങ്ങളില്‍ 100 കോടിക്ക് മുകളില്‍ ചിത്രത്തിന് പ്രതിഫലം വാങ്ങിയിരുന്ന രജനികാന്ത് ഈ ചിത്രത്തിനായി തന്റെ ശമ്പളം കുറച്ചുവെന്നാണ് തമിഴകത്തെ പ്രധാന വാര്‍ത്ത 90 കോടിവരെയാണ് രജനിയുടെ ശമ്പളം എന്നാണ് വിവരം. എന്നാല്‍ 70 കോടി മാത്രമാണ് രജനി ഇതുവരെ വാങ്ങിയതെന്നും ബാക്കി ചിത്രത്തിന്റെ വിജയ പരാജയത്തെ ബന്ധപ്പെട്ട് ആയിരിക്കും എന്നും വാര്‍ത്തയുണ്ട്.
മോഹന്‍ലാലിന് ‘ജയിലർ’ ചിത്രത്തിലെ സുപ്രധാനമായ ക്യാമിയോ റോളിന് ഏകദേശം 8 കോടി രൂപ വരെ പ്രതിഫലമായി ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്ന കന്നട സൂപ്പര്‍താരം ശിവരാജ് കുമാറിന് 4 കോടി രൂപയാണ് ചിത്രത്തിന്റെ പ്രതിഫലമായി ലഭിച്ചത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു വില്ലന്‍ റോളില്‍ എത്തുന്ന ജാക്കി ഷെറോഫിന് 4 കോടി രൂപയാണ് പ്രതിഫലം നല്‍കിയിരിക്കുന്നത്. പ്രധാനപ്പെട്ട നായിക വേഷത്തില്‍ എത്തുന്ന തമന്നയ്ക്ക് 3 കോടിയും, രമ്യ കൃഷ്ണന് 80 ലക്ഷവുമാണ് പ്രതിഫലം എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ കോമഡി വേഷത്തില്‍ എത്തുന്ന യോഗി ബാബുവിന് ഒരു കോടി രൂപ പ്രതിഫലം നല്‍കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ബീസ്റ്റിന് ശേഷം നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. രജനിയുടെ കരിയറിലെ 169-ാം ചിത്രമാണ് ഇത്. രജനികാന്തും മോഹന്‍ലാലും ആദ്യമായി ഒരുമിക്കുകയാണ് ജയിലറിലൂടെ. മുത്തുവേല്‍ പാണ്ഡ്യന്‍ എന്നാണ് രജനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. വിനായകനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.